
കാബൂള്‍: അഫ്ഗാനിസ്ഥാനിൽ സ്ത്രീകളെ പൊതുസ്ഥലത്ത് വച്ച് ചാട്ടവാര്‍ കൊണ്ട് അടിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. ശബ്‌നം നസിമി എന്ന വ്യക്തിയാണ് ട്വിറ്ററിൽ ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. രണ്ട് മിനിറ്റ് ദൈര്‌ഘ്യമുള്ള വീഡിയോ ക്ലിപ്പ് അഫ്ഗാനിലെ തഖർ പ്രവിശ്യയിൽ നിന്നുള്ളതാണെന്നാണ് റിപ്പോർട്ട്.
പുരുഷ തുണയില്ലാതെ സ്ത്രീകൾ കടകളിൽ പോകുന്നത് വിലക്കുന്ന താലിബാന്‍റെ നിയമം ലംഘിച്ചതിനാണ് സ്ത്രീകൾക്ക് ചാട്ടവാറടിയേറ്റത് എന്നാണ് വിവരം. "താലിബാൻ ഭരണത്തിന് കീഴിൽ അഫ്ഗാനിസ്ഥാനിലെ സ്ത്രീകൾ നരകയാതന അനുഭവിക്കുകയാണ്, നമ്മള്‍ കണ്ണടയ്ക്കരുത്," വീഡിയോയ്‌ക്കൊപ്പം ഷബ്‌നം നസിമി കുറിച്ചു.
മോഷണത്തിനും സദാചാര കുറ്റകൃത്യങ്ങൾക്കും കുറ്റക്കാരാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് അഫ്ഗാൻ കോടതിയുടെ ഉത്തരവനുസരിച്ച് കഴിഞ്ഞ ബുധനാഴ്ച മൂന്ന് സ്ത്രീകളെയും 11 പുരുഷൻമാരെയും പൊതു ഇടത്ത് വച്ച് ചാട്ടവാറടിക്ക് വിധേയരാക്കിയെന്നാണ് വാർത്താ ഏജൻസി എഎഫ്‌പിയുടെ റിപ്പോര്‍ട്ട് പറയുന്നത്.
പൊതു വധശിക്ഷ, കല്ലെറിയൽ, ചാട്ടവാറടി, കള്ളന്മാർക്ക് കൈകാലുകൾ ഛേദിക്കൽ എന്നിവ ഉൾപ്പെടുന്ന ഇസ്ലാമിക നിയമത്തിന്‍റെ വശങ്ങൾ പൂർണ്ണമായി നടപ്പിലാക്കാൻ താലിബാന്‍ സുപ്രീം നേതാവ് ഹിബത്തുള്ള അഖുന്ദ്സാദ കഴിഞ്ഞ മാസം രാജ്യത്തെ കോടതി ജഡ്ജിമാരോട് ഉത്തരവിട്ടിരുന്നു.
താലിബാൻ പോരാളികൾ വിവിധ കുറ്റകൃത്യങ്ങളിൽ പ്രതികളായ ആളുകള്‍ക്ക് ചാട്ടവാറടിയും, മറ്റ് ശിക്ഷകളും നല്‍കുന്ന വീഡിയോകളും ചിത്രങ്ങളും മാസങ്ങളായി സോഷ്യൽ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
2001 അവസാനിച്ച ആദ്യ ഭരണകാലത്ത് കാബൂളിലെ ദേശീയ സ്റ്റേഡിയത്തിൽ ചാട്ടവാറടിയും വധശിക്ഷയും ഉൾപ്പെടെയുള്ള ശിക്ഷകൾ താലിബാൻ പരസ്യമായി നടപ്പാക്കിയിരുന്നു.
പാകിസ്ഥാനില്‍ രാജ്യവ്യാപകമായി അക്രമണത്തിന് ഉത്തരവിട്ട് പാക് താലിബാന്‍
പാര്‍ക്ക്, ജിം, പൊതു കുളിസ്ഥലം ; അഫ്ഗാന്‍ സ്ത്രീകള്‍ക്ക് പുതിയ വിലക്കുകളുമായി താലിബാന്‍
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam