
ന്യൂയോർക്ക്: പശ്ചിമേഷ്യയിൽ യുദ്ധസമാനമായ സാഹചര്യവും സംഘർഷവും രൂക്ഷമായതിനെ തുടർന്ന് അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവില വീണ്ടും ബാരലിന് 100 ഡോളറിലേക്ക് ഉയർന്നതായി റിപ്പോർട്ട്. ജൂലൈ മാസത്തിന് ശേഷം ആദ്യമായാണ് ആഗോള എണ്ണവില ഈ ഉയർന്ന നിരക്കിലേക്ക് എത്തുന്നത്. എണ്ണ വിതരണത്തിൽ ഉണ്ടാകുന്ന ദീർഘകാല തടസങ്ങളെക്കുറിച്ചുള്ള ആശങ്കകളാണ് വിപണിയിൽ വിലവർദ്ധനവിന് കാരണമായത്. ആഗോള ബെഞ്ച്മാർക്കായ ബ്രെന്‍റ് ക്രൂഡ് ഓയിൽ വില ബുധനാഴ്ച തുടക്കത്തിൽ 2.3 ശതമാനം വർദ്ധിച്ച് ബാരലിന് 100 ഡോളറിലെത്തി.
പിന്നീട് വിലയിൽ നേരിയ കുറവുണ്ടായെങ്കിലും നിരക്ക് ഉയർന്ന തലത്തിൽ തന്നെയാണ് തുടരുന്നത്. യുഎസ് ക്രൂഡ് ഓയിൽ വില 1.3 ശതമാനം വർദ്ധിച്ച് ബാരലിന് 94 ഡോളറിലെത്തി. ഇറാനിയൻ എണ്ണക്കപ്പലുകൾക്ക് നേരെ അമേരിക്ക നടത്തിയ ആക്രമണവും സൗദി അറേബ്യയ്ക്ക് നേരെ ഇറാൻ പിന്തുണയുള്ള ഹൂതി വിമതർ നടത്തിയ ആക്രമണങ്ങളുമാണ് എണ്ണവില വീണ്ടും കുതിച്ചുയരാൻ ഇടയാക്കിയത്. ഈ വർഷം എണ്ണവിലയിൽ വലിയ രീതിയിലുള്ള ചാഞ്ചാട്ടങ്ങളാണ് രേഖപ്പെടുത്തുന്നത്. ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണക്കപ്പലുകളുടെ ഗതാഗത തടസങ്ങളും യുദ്ധ സാഹചര്യങ്ങളുമാണ് ഇതിന് കാരണം.
ഈ വർഷം ഇതുവരെ ബ്രെന്‍റ്, യുഎസ് ക്രൂഡ് ഓയിൽ വിലകളിൽ 60 ശതമാനത്തിലധികം വർദ്ധനവാണുണ്ടായിരിക്കുന്നത്. എണ്ണവില ഉയർന്നതോടെ പെട്രോൾ, ഡീസൽ തുടങ്ങിയ ഉൽപ്പന്നങ്ങളുടെ വിലയും കുതിച്ചുയർന്നു. ഇത് സാധാരണക്കാരായ ഉപഭോക്താക്കളുടെ ബജറ്റിനെ പ്രതികൂലമായി ബാധിക്കുന്നതിനൊപ്പം വിവിധ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകൾക്ക് പണപ്പെരുപ്പം നിയന്ത്രിക്കുന്നതിൽ വലിയ വെല്ലുവിളിയാകുകയും ചെയ്യുന്നു. അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം പുനരാരംഭിച്ചതാണ് ഈ മാസത്തെ എണ്ണവില വർദ്ധനവിന് പ്രധാന കാരണം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam