
ടെഹ്റാൻ: അമേരിക്കൻ-ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്‍റെ മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ ആറ് ദിവസം നീണ്ടുനിന്ന ശവസംസ്കാര ചടങ്ങുകളിൽ 41 മുതൽ 43 മില്യൺ (4.1 കോടി മുതൽ 4.3 കോടി വരെ) ജനങ്ങൾ പങ്കെടുത്തതായി ഇറാനിയൻ മാധ്യമങ്ങൾ. ഇറാന്റെ ഔദ്യോഗിക മാധ്യമമായ പ്രസ് ടിവി, ഖമേനിയുടെ ഈ വിലാപയാത്രയെ 'ലോകം ഇതുവരെ സാക്ഷ്യം വഹിച്ചതിൽ വെച്ച് ഏറ്റവും വലിയ ജനപങ്കാളിത്തമുള്ള വിലാപയാത്ര' എന്നാണ് വിശേഷിപ്പിച്ചത്.
മേഖലയിലെ അഞ്ച് പ്രധാന നഗരങ്ങളായ ടെഹ്‌റാൻ, ഖോം, മഷാദ് എന്നിവയ്ക്ക് പുറമെ ഇറാഖിലെ വിശുദ്ധ നഗരങ്ങളായ നജാഫ്, കർബല എന്നിവിടങ്ങളിലായിട്ടാണ് ആറ് ദിവസത്തെ വിപുലമായ വിടവാങ്ങൽ ചടങ്ങുകൾ സംഘടിപ്പിച്ചത്. കഴിഞ്ഞ ശനിയാഴ്ച ടെഹ്‌റാനിലെ ഗ്രാൻഡ് മൊസല്ല മത സമുച്ചയത്തിൽ ഖമേനിയുടെ ഭൗതികശരീരം പൊതുദർശനത്തിന് വെച്ചതോടെയാണ് ഔദ്യോഗിക ചടങ്ങുകൾ ആരംഭിച്ചത്. ലക്ഷക്കണക്കിന് ഇറാനിയൻ പൗരന്മാർക്ക് പുറമെ, ഇറാന്‍റെ പ്രാദേശിക സഖ്യകക്ഷികളായ ഗാസയിലെ ഹമാസ്, ഇസ്ലാമിക് ജിഹാദ്, ലെബനനിലെ ഹിസ്ബുള്ള, യെമനിലെ ഹൂത്തി വിമതർ എന്നിവരുടെ ഉന്നതതല പ്രതിനിധി സംഘങ്ങളും ഈ വിടവാങ്ങൽ ചടങ്ങിൽ പങ്കെടുത്തു.
കഴിഞ്ഞ ഫെബ്രുവരിയിൽ മധ്യ ടെഹ്‌റാനിലെ അദ്ദേഹത്തിന്‍റെ ഔദ്യോഗിക വസതിക്ക് നേരെ യുഎസും ഇസ്രായേലും സംയുക്തമായി നടത്തിയ മാരകമായ വ്യോമാക്രമണത്തിലാണ് ഖമേനിയും കുടുംബാംഗങ്ങളും കൊല്ലപ്പെട്ടത്. യുദ്ധസാഹചര്യങ്ങൾ കാരണം നാല് മാസത്തിലേറെ വൈകിയ ശവസംസ്കാര ചടങ്ങുകൾ, ഒടുവിൽ ഒപ്പുവെക്കപ്പെട്ട താൽക്കാലിക വെടിനിർത്തലിന് ശേഷമാണ് ഇത്രയും വിപുലമായി നടത്തിയത്. തുടർന്ന് വെള്ളിയാഴ്ച പുലർച്ചെ ഇറാന്‍റെ ഏറ്റവും വിശുദ്ധമായ ഷിയാ മസ്ജിദായ മഷാദിലെ ഇമാം റെസ പള്ളിയിൽ അദ്ദേഹത്തിന്‍റെ ഭൗതികശരീരം ഖബറടക്കുകയായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam