
ജറുസലേം: അമേരിക്കയും ഇറാനും തമ്മിലുള്ള താൽക്കാലിക വെടിനിർത്തൽ ധാരണാപത്രം പൂർണ്ണമായി തകർന്നതിന് പിന്നാലെ, ഇറാനുമായുള്ള സൈനിക സംഘർഷം അവസാനിച്ചിട്ടില്ല എന്ന കടുത്ത മുന്നറിയിപ്പുമായി ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. മേഖലയിൽ കടുത്ത സംഘർഷാവസ്ഥ നിലനിൽക്കുന്ന പശ്ചാത്തലത്തിൽ, രാജ്യം പുതിയ സുരക്ഷാ വെല്ലുവിളികളെയാണ് നേരിടുന്നതെന്ന് വ്യാഴാഴ്ച അദ്ദേഹം വ്യക്തമാക്കി. ഹറ്റ്‌സെറിം എയർഫോഴ്സ് ബേസിൽ നടന്ന ഇസ്രായേൽ വ്യോമസേനയുടെ ഗ്രാജുവേഷൻ ചടങ്ങിൽ സംസാരിക്കുകയായിരുന്നു നെതന്യാഹു.
ഇസ്രായേലിന്റെ ആകാശ മേധാവിത്വം നിലനിർത്തുക എന്നത് രാജ്യത്തിന്റെ ദേശീയ സുരക്ഷാ നയത്തിന്റെ അടിസ്ഥാന തൂണാണെന്നും, മിഡ് ഈസ്റ്റിൽ തങ്ങളുടെ സുസ്ഥിരത ഉറപ്പാക്കാൻ ഇത് അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. പാകിസ്ഥാന്റെ മധ്യസ്ഥതയിൽ ഒപ്പുവെച്ച യുഎസ്-ഇറാൻ ധാരണാപത്രം പൂർണ്ണമായി അവസാനിച്ചു എന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ബുധനാഴ്ച പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ഇസ്രായേൽ പ്രധാനമന്ത്രിയുടെ ഈ പുതിയ പ്രസ്താവന.
പ്രധാനമന്ത്രി നെതന്യാഹുവിന്‍റെ മുന്നറിയിപ്പിന് പിന്നാലെ, ഇറാനെതിരെയുള്ള സൈനിക നീക്കങ്ങൾ അവസാനിച്ചിട്ടില്ലെന്ന് ഇസ്രായേൽ കരസേനാ മേധാവി ലെഫ്റ്റനന്റ് ജനറൽ ഇയാൽ സാമിറും വ്യക്തമാക്കി. "ഇറാനെതിരെയുള്ള സൈനിക പോരാട്ടം ഇനിയും തീർന്നിട്ടില്ല. പുതിയ ഓപ്പറേഷൻ പ്ലാനുകൾ സൈന്യം ഇതിനകം തന്നെ തയ്യാറാക്കി കഴിഞ്ഞു. വരും ദിവസങ്ങളിൽ വലിയ തോതിലുള്ള ശക്തമായ സൈനിക നടപടികൾ നമുക്ക് മുന്നിലുണ്ടാകും." - ഇസ്രായേൽ സൈനിക മേധാവി വ്യക്തമാക്കി. യുഎസ് പ്രത്യാക്രമണങ്ങളെ തുടർന്ന് ഹോർമുസ് കടലിടുക്കിൽ കപ്പൽ ഗതാഗതം സ്തംഭിച്ചിരിക്കുന്ന സാഹചര്യത്തിൽ, ഇസ്രായേൽ കൂടി നേരിട്ടുള്ള വലിയ യുദ്ധ പ്രഖ്യാപനങ്ങളുമായി രംഗത്തെത്തിയത് മിഡിൽ ഈസ്റ്റിനെ പൂർണ്ണമായ ഒരു മഹാ യുദ്ധത്തിലേക്ക് തള്ളിവിടുമോ എന്ന ആശങ്കയിലാണ് അന്താരാഷ്ട്ര സമൂഹം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam