മെല്ലെപ്പോക്ക് വിവാദം; വട്ടിയൂര്‍ക്കാവ് പ്രചാരണത്തില്‍ കെപിസിസി ഇടപെട്ടു, മുരളിയും തരൂരും നാളെയെത്തും

By Web TeamFirst Published Oct 4, 2019, 1:31 PM IST
Highlights

പ്രചാരണത്തിലെ മെല്ലെപ്പോക്ക് തലസ്ഥാന കോൺഗ്രസ്സിലെ തീരാപ്രശ്നമായി മാറിയിരിക്കുകയാണ്. ഡിസിസിയുടെ പ്രവർത്തനത്തിലടക്കം സ്ഥാനാര്‍ത്ഥി കെ മോഹൻകുമാർ ഇപ്പോഴും പൂർണ്ണതൃപ്തനല്ല.
 

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വേഗം പോരെന്ന വട്ടിയൂര്‍ക്കാവിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ  പരാതിയിൽ  കെപിസിസിയുടെ  ഇടപെടല്‍. നാളെ മുതൽ കെ മുരളീധരൻ മണ്ഡലത്തിൽ സജീവമാകുമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രൻ വ്യക്തമാക്കി. നാളെയെത്തുമെന്ന് ശശിതരൂരും അറിയിച്ചു. എന്നാല്‍, ഡിസിസിയുടെ പ്രവർത്തനത്തിലടക്കം സ്ഥാനാര്‍ത്ഥി കെ മോഹൻകുമാർ ഇപ്പോഴും പൂർണ്ണതൃപ്തനല്ല.

പ്രചാരണത്തിലെ മെല്ലെപ്പോക്ക് തലസ്ഥാന കോൺഗ്രസ്സിലെ തീരാപ്രശ്നമായി മാറിയിരിക്കുകയാണ്. ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്ത് ശശി തരൂരിൻറെ പരാതി ഹൈക്കമാൻഡ് ഇടപെട്ടാണ് തീർത്തത്. സമാനപ്രശ്നമാണ് ഇപ്പോള്‍ മോഹൻകുമാറും നേരിടുന്നത്. തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനത്തിന് പിന്നാലെ കെ മുരളീധരൻ വടകരയിലേക്ക് പോയി. ശശി തരൂര്‍ എംപി ഉത്തരേന്ത്യയിലാണ്. രണ്ടു പേരുടേയും പരിപാടികൾ നേരത്തെ നിശ്ചയിച്ചതാണെങ്കിലും വട്ടിയൂർക്കാവിൽ ആവേശം പോരെന്നാണ് മോഹൻകുമാറിന്‍റെ പരാതി.

Read Also: വട്ടിയൂര്‍ക്കാവില്‍ പ്രചാരണത്തിന് വേഗം പോരെന്ന് സ്ഥാനാര്‍ഥിക്ക് പരാതി

മോഹൻകുമാറിന് ഫേസ്ബുക്ക് പോസ്റ്റിലൂടെ തരൂർ പൂർണ്ണ പിന്തുണ അറിയിച്ചു. നാളെ മുതൽ 10 ദിവസം മണ്ഡലത്തിലുണ്ടാകുമെന്ന് തരൂർ സ്ഥാനാർത്ഥിയെ വിളിച്ചറിയിച്ചു. 

Read Also: വട്ടിയൂര്‍ക്കാവില്‍ നാളെ മുതല്‍ പ്രചാരണത്തിനിറങ്ങും; പരാതിക്ക് പരിഹാരവുമായി ശശി തരൂർ

ചുവരെഴുത്തും സ്ഥാനാർത്ഥിയുടെ ജംഗ്ക്ഷൻ പര്യടനുമാണ് ഇപ്പോൾ നടക്കുന്നത്. നേതാക്കൾ എത്താത്തത് മാത്രമല്ല, വീടുകയറിയുള്ള പ്രചാരണങ്ങളിലും സ്ക്വാഡ് വർക്കിലുമടക്കം മെല്ലെപ്പോക്കുണ്ടോ എന്നാണ് മോഹൻകുമാറിൻറെ സംശയം. ഡിസിസി അധ്യക്ഷനടക്കം സ്ഥാനാർത്ഥി മോഹിയായിരുന്നു എന്നതും  മോഹൻകുമാർ അനുകൂലികളുടെ ആശങ്ക കൂട്ടുന്നു

അതേ സമയം, പ്രചാരണങ്ങൾക്ക് താൻ തന്നെയാണ് നേതൃത്വം നൽകുന്നതെന്ന് ഡിസിസി അധ്യക്ഷൻ നെയ്യാറ്റിൻകര സനൽ വിശദീകരിച്ചു. മെല്ലെ മെല്ലെ തുടങ്ങി വേഗത്തിലാകുന്നതാണ് കോൺഗ്രസ് പ്രചാരണ രീതിയെന്നും അദ്ദേഹം വ്യക്തമാക്കി. വട്ടിയൂര്‍ക്കാവില്‍ നേതാക്കളുടെ അസാന്നിധ്യമെന്ന പ്രചാരണം തെറ്റാണെന്ന് മുല്ലപ്പള്ലി രാമചന്ദ്രനും പ്രതികരിച്ചു.

Read Also: മത്സരരംഗത്തില്ല; എങ്കിലും വട്ടിയൂര്‍ക്കാവില്‍ ആകെ നിറഞ്ഞ് കുമ്മനം

click me!