
അമേരിക്കൻ പ്രസിഡന്റുമായ ഡൊണാള്‍ഡ് ട്രംപ് സ്ഥാനമേറ്റ ശേഷം 100 മില്യണ്‍ ഡോളറില്‍ (872 കോടി രൂപ) അധികം മൂല്യമുള്ള ബോണ്ടുകള്‍ വാങ്ങിയതായി വെളിപ്പെടുത്തല്‍. സര്‍ക്കാര്‍, കോര്‍പ്പറേറ്റ്, മുനിസിപ്പല്‍ ബോണ്ടുകളാണ് അദ്ദേഹം വാങ്ങിയത്. ട്രംപിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള പുതിയ വിവരങ്ങള്‍ വെളിവാക്കുന്നതാണ് യു.എസ്. ഓഫീസ് ഓഫ് ഗവണ്മെന്റ് എത്തിക്സ് പുറത്തുവിട്ട റിപ്പോര്‍ട്ട്. ട്രംപിന്റെ രണ്ടാമൂഴത്തിലെ സത്യപ്രതിജ്ഞയ്ക്ക് ശേഷം 600-ലധികം സാമ്പത്തിക ഇടപാടുകള്‍ നടത്തിയതായാണ് ഓണ്‍ലൈനില്‍ ലഭ്യമായ രേഖകള്‍ വ്യക്തമാക്കുന്നത്. ഓഗസ്റ്റ് 12-ന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഓരോ ഇടപാടിന്റെയും കൃത്യമായ തുക നല്‍കിയിട്ടില്ല. സിറ്റിഗ്രൂപ്പ്, മോര്ഗന് സ്റ്റാന്‍ലി, വെല്‍സ് ഫാര്‍ഗോ, മെറ്റാ, ക്വാല്‍കോം, ഹോം ഡിപ്പോ, ടി-മൊബൈല്‍ യുഎസ്എ, യുണൈറ്റഡ് ഹെല്‍ത്ത് ഗ്രൂപ്പ് തുടങ്ങിയ കമ്പനികളുടെ കോര്‍പ്പറേറ്റ് ബോണ്ടുകളാണ് അദ്ദേഹം വാങ്ങിയത്.
ഇവ കൂടാതെ നഗരങ്ങള്‍, സംസ്ഥാനങ്ങള്‍, കൗണ്ടികള്‍, എന്നിവ പുറത്തിറക്കിയ വിവിധ ബോണ്ടുകളും ട്രംപ് സ്വന്തമാക്കിയിട്ടുണ്ട്. ട്രംപിന്റെ ഭരണകാലത്ത് യു.എസ്. നയങ്ങളില്‍ മാറ്റങ്ങള്‍ വരുത്താന്‍ സാധ്യതയുള്ള സാമ്പത്തിക മേഖലയുമായി ബന്ധപ്പെട്ടവയാണ് ഈ ബോണ്ടുകള്‍. ട്രംപിന്റെ നിക്ഷേപ ഇടപാടുകള്‍ കൈകാര്യം ചെയ്യുന്നത് ഒരു തേര്‍ഡ്-പാര്‍ട്ടി ഫിനാന്‍ഷ്യല്‍ സ്ഥാപനമാണ്. അദ്ദേഹത്തിനോ കുടുംബത്തിനോ ഈ ഇടപാടുകളില്‍ നേരിട്ടുള്ള പങ്കില്ലെന്ന് വൈറ്റ് ഹൗസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. എല്ലാ നിയമങ്ങള്‍ക്കും അനുസരിച്ചാണ് റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കിയിട്ടുള്ളതെന്നും ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു. തന്റെ കമ്പനികള്‍ മക്കളുടെ നേതൃത്വത്തിലുള്ള ട്രസ്റ്റിന് കൈമാറിയതായി ട്രംപ് നേരത്തെ അറിയിച്ചിരുന്നു.
ട്രംപിന്റെ ആസ്തിയില്‍ കാര്യമായ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ടെന്ന് ഓക്സ്ഫോര്‍ഡ് ഇക്കണോമിക്സിലെ യുഎസ് അനലിസ്റ്റായ ജോണ്‍ കാനവന്‍ പറഞ്ഞു. അദ്ദേഹത്തിന്റെ ക്രിപ്റ്റോ ആസ്തികളും ട്രംപ് മീഡിയയുടെ ഓഹരികളും ഇതില്‍ ഉണ്ട്്. നേരത്തെ, ജൂണില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഗോള്‍ഫ് കോഴ്സുകള്‍, ലൈസന്‍സിംഗ് തുടങ്ങിയ വിവിധ സ്രോതസ്സുകളില്‍ നിന്ന് 600 മില്യണ്‍ ഡോളറില്‍ (5,235 കോടി രൂപ) അധികം വരുമാനം ലഭിച്ചതായി ട്രംപ് വെളിപ്പെടുത്തിയിരുന്നു. ക്രിപ്റ്റോ നിക്ഷേപങ്ങളിലൂടെയും അദ്ദേഹത്തിന്റെ ആസ്തി ഗണ്യമായി വര്‍ധിച്ചു. റിപ്പോര്‍ട്ട് പ്രകാരം ട്രംപിന് കുറഞ്ഞത് 1.6 ബില്യണ്‍ ഡോളറിന്റെ ( 13,962 കോടി രൂപ ) ആസ്തിയുണ്ട്.