
കോഴിക്കോട്: ടിപി വധക്കേസിലെ മാസ്റ്റര്‍ ബ്രെയിൻ പിണറായി വിജയനാണെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ ആഭ്യന്തര മന്ത്രിയുമായ രമേശ് ചെന്നിത്തല ആരോപിച്ചു. കൃത്യം നടപ്പാക്കിയതില്‍ സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന് നേരിട്ട് പങ്കുണ്ടെന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ഫോൺ കോൾ വിവരങ്ങൾ പൂർണമായി കിട്ടാതിരുന്നതാണ് ഗുഡാലോചനയിലേക്ക് അന്വേഷണം നീളാതിരുന്നതിന് കാരണം. സർവീസ് പ്രൊവൈഡർമാരോട് പൊലീസ് ആവശ്യപ്പെട്ടെങ്കിലും വിവരങ്ങൾ കിട്ടിയിരുന്നില്ല. താൻ ആഭ്യന്തരമന്ത്രിയായ ഘട്ടത്തിൽ ഇക്കാര്യങ്ങൾ വിശദമായി പരിശോധിച്ചിരുന്നു.ഫോൺ കോൾ വിവരങ്ങൾ കിട്ടിയിരുന്നെങ്കിൽ പല ഉന്നതരും ടിപി വധ ഗൂഢാലോചനയിൽ ഉൾപ്പെടുമായിരുന്നു.
സുപ്രീം കോടതിയിൽ അപ്പീൽ നൽകാനുള്ള കെ.കെ രമയുടെ നിലപാടിന് യുഡിഎഫിന്‍റെ പൂർണ പിന്തുണയുണ്ടാകും. രണ്ട് പാർട്ടി നേതാക്കള കൂടി കുറ്റക്കാരെന്ന് കണ്ടെത്തിയ ഹൈക്കോടതി വിധി സ്വാഗതം ചെയ്ത ഗോവിന്ദൻ മാസ്റ്ററുടെ നിലപാട് തന്നെ സിപിഎം പങ്കിന് തെളിവാണ്. ഭരണത്തിലുള്ളത് കൊണ്ട് മാത്രമാണ് സിപിഎം കൊലപാതക രാഷ്ട്രീയത്തിന് അവധി നൽകിയിരിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു. വയനാട്ടിൽ പ്രതിഷേധിക്കുന്നവരുടെ പേരിൽ കേസ് എടുക്കുന്ന രീതി സർക്കാർ അവസാനിപ്പിക്കണം. നവകേരള സദസ് പരാജയമെന്നതിന് തെളിവാണ് മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടി. മുഖ്യമന്ത്രി എന്തുകൊണ്ട് വയനാട്ടിൽ പോകുന്നില്ലയെന്നും ചെന്നിത്തല ചോദിച്ചു. വയനാട്ടിലെ ജനങ്ങളുമായിട്ടാണ് മുഖാമുഖം നടത്തേണ്ടത്. മയക്കുവെടി കൊണ്ട രീതിയിലാണ് മന്ത്രി എ.കെ ശശീന്ദ്രന്‍റെ പ്രതികരണമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam