
തിരുവനന്തപുരം: കോണ്‍ഗ്രസ് പ്രസിഡണ്ട് തെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. കേരളത്തില്‍ തിരുവനന്തപുരത്ത് കെപിസിസിയില്‍ മാത്രമാണ് വോട്ടെടുപ്പ് കേന്ദ്രമുള്ളത്. പൊതുതെരഞെടുപ്പിനെ അനുസ്മരിപ്പിക്കുന്ന വാശിയേറിയ പോരാട്ടമാണ് നടക്കുന്നത്. കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ശശി തരൂരിനെ ട്രെയിനി എന്ന് വിശേഷിപ്പിച്ചത് ഏറെ വിവാദമായിരുന്നു. കെപിസിസിയില്‍ വോട്ട് ചെയ്യാനെത്തിയ എം കെ രാഘവന്‍ എംപി, ശശി തരൂര്‍ ട്രെയിനിയില്ല, ട്രെയിനറാണ് എന്ന് പ്രതികരിച്ച് തരൂരിനുള്ള പിന്തുണ ഒരിക്കല്‍കൂടി വ്യക്തമാക്കി. കേരളത്തിലെ വോട്ടുകളില്‍ ഭൂരിപക്ഷവും തരൂരിന് കിട്ടും. അദ്ദേഹം ജയിക്കുമെന്നാണ് പ്രതീക്ഷ. രാജ്യത്തേയും പാര്‍ട്ടിയേയും നയിക്കാന്‍ തരൂര്‍ പ്രാപ്തനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാഷ്ട്രീയത്തിൽ ഇറങ്ങിയ എല്ലാവർക്കും പാരമ്പര്യം ഉണ്ട് എന്ന് മുന്‍ എം എല്‍ എ കെ എസ് ശബരിനാഥനും പറഞ്ഞു.തരൂർ തിരുവനന്തപുരം മണ്ഡലത്തിലെ മികച്ച സ്ഥാനാർഥി ആണെന്ന് കെ മുരളീധരൻ പറഞ്ഞു.എന്നാൽ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേയ്ക്ക് താൻ ഖാർഗെയെ ആഗ്രഹിക്കുന്നുവെന്നും മുരളീധരൻ വ്യക്തമാക്കി.അതേ സമയം ട്രെയിനി, ട്രെയിനർ, ഗസ്റ്റ് ആർട്ടിസ്റ്റ്.. പല വിശേഷണം തനിക്ക് കിട്ടിയെന്നും ഓരോരുത്തർക്കും ഓരോ രീതിയാണെന്നും എല്ലാത്തിനും പ്രതികരിക്കാൻ ഇല്ലെന്നും വോട്ടെടുപ്പിന് കെപിസിസിയിലെത്തിയപ്പോള്‍ ശശി തരൂര്‍ പറഞ്ഞു.
കെപിസിസി പ്രസിഡന്റ് കെ സുധാകരന്റ ട്രെയിനി പരാമർശത്തിനെതിരെ പ്രവർത്തന പാരമ്പര്യം ഉയർത്തി ശശി തരൂര്‍ ഇന്നലെ മറുപടി നല്‍കിയിരുന്നു. സുധാകരന് എന്തും പറയാമെന്നും താൻ 46 വർഷം പാരമ്പര്യമുള്ള ട്രെയിനി ആണെന്നും തരൂർ പറഞ്ഞു.സംസ്ഥാനങ്ങളിൽ പ്രചരണം സുതാര്യവും നിഷ്പക്ഷവും ആയിരുന്നില്ലെന്നും ശശി തരൂർ വിമർശിച്ചു. പ്രചരണത്തിന് നൽകിയ നിർദേശങ്ങൾ പലതും പാലിക്കപ്പെട്ടില്ല. ചുമതലയുള്ളവർ നിർദേശം ലംഘിച്ച് പ്രചരണത്തിന് പോയി എന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേരളത്തിൽ നൂറിൽ കൂടുതൽ വോട്ട് കിട്ടുമെന്ന് പറഞ്ഞ ശശി തരൂർ, എണ്ണത്തിൽ കാര്യമില്ലെന്നും കൂട്ടിച്ചേർത്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam