
തിരുവനന്തപുരം: സിപിഎം നേതാക്കള്‍ക്കെതിരെ സ്വപ്ന സുരേഷ് ഉന്നയിച്ച ലൈംഗീകാരോപണങ്ങളോട് പ്രതികരിക്കാനില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ വ്യക്തമാക്കി.തുടർച്ചയായി സ്വപ്ന ഓരോന്ന് പറയുന്നു.അതിനൊക്കെ മറുപടി പറയേണ്ടതില്ല.രണ്ടാമത്തെയോ മൂന്നാമത്തെയോ പുസ്തകം വരട്ടെ.മറുപടി പറയേണ്ട ബാധ്യത സിപിഎമ്മിനില്ല.സ്വപ്ന പറയുന്നതിന് പിന്നിൽ രാഷ്ട്രീയം, പ്രതിപക്ഷവുമുണ്ട്.പ്രശ്നങ്ങളെ വഴി മാറ്റാൻ മാധ്യമങ്ങൾ ശ്രമിക്കുന്നു.സദാചാരത്തിൻ്റെയും ധാർമികതയുടെയും കാര്യത്തിൽ പാർട്ടിക്ക് വിട്ടുവീഴ്ചയില്ല.: സ്വപ്നയുടേത് തുടർച്ചയായ വ്യാജ പ്രചാരവേലയാണ്.കേസ് കൊടുക്കുന്ന കാര്യം വേണമെങ്കിൽ പരിശോധിക്കാം. സിപിഎം ഒളിച്ചോടില്ല.സ്വപ്ന പറയുന്ന ധാർമികത അടിച്ചേൽപ്പിക്കാൻ ശ്രമിക്കണ്ട.നേതാക്കളെ അന്നും ഇന്നും സംശയമില്ല.അവരൊട് ചോദിക്കേണ്ട കാര്യമില്ല.സ്വപ്നയുടെ വിശ്വാസ്യത പരിശോധിക്കണമെന്ന് കാനം രാജേന്ദ്രന്‍ പറഞ്ഞു.കുറ്റാരോപിത രക്ഷപെടാൻ പല വഴിയും പ്രയോഗിക്കും.എൽദോസിൻ്റെ കേസുമായി സ്വപ്നയുടേതിനെ ബന്ധപ്പെടുത്തണ്ട.അത് ബലാത്സംഗ കേസാണെന്നും അദ്ദേഹം പറഞ്ഞു.
'സരിതക്കുള്ള വിശ്വാസ്യത എന്തുകൊണ്ട് സ്വപ്നക്കില്ല'; സിപിഎമ്മിന്‍റെ മൗനം ദുരൂഹമെന്ന് വി ഡി സതീശന്‍
സിപിഎം നേതാക്കളായ കടകംപള്ളി സുരേന്ദ്രന്‍, പി ശ്രീരാമകൃഷ്ണന്‍, തോമസ് ഐസക്ക് എന്നിവര്‍ ലൈംഗികോദ്ദേശത്തോടെ സമീപിച്ചുവെന്ന സ്വപ്ന സുരേഷിന്‍റെ ആരോപണം പുറത്ത് വന്ന് രണ്ട് ദിവസമായിട്ടും സിപിഎം മൗനം പാലിക്കുന്നതും, പൊലീസ് നടപടിയെടുക്കാത്തും ദുരൂഹമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഇതിന് മുമ്പ് സമാന ആരോപണങ്ങളില്‍ പൊലീസ് എഫ്ഐആറിട്ട് അന്വേഷണം നടത്തുന്നതാണ് കേരളം കണ്ടിട്ടുള്ളത്. ഗുരുതരമായ ആരോപണമാണ് സ്വപ്ന ഉന്നയിച്ചത്. സരിതക്കുള്ള വിശ്വാസ്യത എന്തുകൊണ്ട് സ്വപ്നക്കില്ല? മുഖ്യമന്ത്രിക്കെതിരെ അഴിമിതി ആരോപണവുമുണ്ട്. ഗൗരവതരമായ അന്വേഷണം നടന്നേ മതിയാകൂ എന്നും സതീശന്‍ പറഞ്ഞു.
കോണ്‍ഗ്രസിനും യുഡിഎഫിനും ഇക്കാര്യത്തില്‍ വ്യക്തമായ നിലപാടുണ്ട്. എല്‍ദോസിന്‍റെ കാര്യത്തില്‍ പാര്‍ട്ടി വിശദീകരണം തേടി. മുന്‍കൂര്‍ ജാമ്യം കിട്ടിയിട്ടും ജാഗ്രതക്കുറവ് വിലയിരുത്തി നടപടി എടുത്തു. കെപിസിസി, ഡിസിസി അംഗത്വത്തില്‍ നിന്ന് ആറ് മാസത്തേക്ക് സസ്പെന്‍ഡ് ചെയ്തു. മുന്‍കൂര്‍ ജാമ്യം ലഭിച്ചതിന്‍റെ പേരില്‍ നടപടി ഒഴിവാക്കാമായിരുന്നു. നിയമപരമായ നടപടിക്രമങ്ങള്‍ എല്ലാവരും പാലിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam