
മലപ്പുറം കോട്ടക്കലിൽ ഒരു വയസുകാരൻ മരിച്ച സംഭവത്തിൽ കാടാമ്പുഴ പൊലീസ് കേസെടുത്തു. അസ്വഭാവിക മരണത്തിനാണ് കേസ് എടുത്തിരിക്കുന്നത്. കുട്ടിയുടെ മൃതദേഹം ഇന്ന് തന്നെ പോസ്റ്റ്‍മോർട്ടം ചെയ്യാനാണ് സാധ്യത. കുഞ്ഞ് മരിച്ചത് മാതാപിതാക്കൾ ചികിത്സ നൽകാത്തതിനെ തുടർന്നാണ് എന്ന ആരോപണം വ്യാപകമായതോടെയാണ് നടപടി. ഒരു വയസുകാരന്റെ മാതാപിതാക്കൾ അശാസ്ത്രീയ ചികിത്സ രീതികളെ പ്രോത്സാഹിപ്പിക്കുന്നവരെന്ന് പരാതി. വീട്ടിൽ ജനിച്ച കുഞ്ഞിന് പ്രതിരോധ കുത്തിവയ്പ്പുകൾ നൽകിയിട്ടില്ലെന്ന് ആരോഗ്യവകുപ്പും വിശദമാക്കുന്നു. സംഭവത്തിൽ പൊലീസ് രക്ഷിതാക്കളുടെ മൊഴി എടുക്കുന്നു. ആരോഗ്യവകുപ്പും അന്വേഷണം തുടങ്ങിയിട്ടുണ്ട്.
അശാസ്ത്രീയ ചികിത്സ പ്രോത്സാഹിപ്പിക്കുന്ന കോട്ടക്കൽ സ്വദേശി ഹിറ അറീറ- നവാസ് ദമ്പതികളുടെ കുട്ടിയാണ് മരിച്ചത്. കുട്ടിയുടെ മരണത്തിൽ ദുരൂഹത ഉണ്ടോയെന്ന് ആരോഗ്യവകുപ്പും പൊലീസും പരിശോധിക്കുന്നത്. ഇന്നലെ വൈകുന്നേരം ആണ് കോട്ടക്കലിൽ ദമ്പതികൾ വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ വെച്ച് ഒരു വയസ്സുകാരൻ എസൻ അർഹൻ മരണപ്പെടുന്നത്. പാല് കുടിച്ചതിനു പിന്നാലെ കുട്ടി കുഴഞ്ഞുവീണു മരിച്ചു എന്നാണ് മാതാപിതാക്കൾ സമീപവാസികളോട് പറഞ്ഞത്. ഇന്ന് രാവിലെ തന്നെ കുട്ടിയുടെ കബറടക്കവും നടത്തി. തൊട്ടുപിന്നാലെയാണ് കുട്ടിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് ആരോഗ്യവകുപ്പിന് പരാതി ലഭിച്ചത്.
കുറച്ചു ദിവസങ്ങൾക്കു മുൻപ് മഞ്ഞപ്പിത്തം ബാധിച്ച കുട്ടിക്ക് മതിയായ ചികിത്സ നൽകിയില്ല എന്നാണ് ആരോപണം. മഞ്ഞപ്പിത്തം ചികിത്സിച്ച് മാറ്റാത്തതാണോ മരണകാരണമെന്നാണ് ആരോഗ്യവകുപ്പ് പരിശോധിക്കുന്നത്. പരാതിയുടെ പശ്ചാത്തലത്തിൽ കുട്ടിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‍മോർട്ടം നടത്തും. അക്യുപങ്ചറിസ്റ്റായ കുട്ടിയുടെ അമ്മ ഹിറാ ഹരിറ അശാസ്ത്രീയ ചികിത്സാരീതികൾ സമൂഹമാധ്യമങ്ങൾ വഴി വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. വീട്ടിൽ വച്ചാണ് ഇവർ കുട്ടിയെ പ്രസവിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam