
കൊച്ചി: സർക്കാരുമായും സിപിഎമ്മുമായും തെറ്റിയതിന് പിന്നാലെ തൃണമൂൽ കോൺഗ്രസ് സംസ്ഥാന കോർഡിനേറ്റർ പിവി അൻവറിനെതിരെ വിജിലൻസ് അന്വേഷണം. ആലുവയിലെ 11 ഏക്കർ പാട്ടഭൂമി അന്യായമായി പോക്കുവരവ് നടത്തി കൈവശപ്പെടുത്തിയെന്നാണ് ആരോപണം. സംഭവത്തിൽ ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറിയുടെ നിർദേശത്തെത്തുടർന്ന് വിശദമായ അന്വേഷണത്തിന് വിജിലൻസ് ഡയറക്ടർ നിർദേശിച്ചു.
സിപിഎമ്മിൻറെയും സർക്കാരിൻറെയും നാക്കും വാക്കുമായി നിന്ന പിവി അൻവർ പാളയം വിട്ട് പുറത്തുവന്നതോടെയാണ് പഴയ ആരോപണത്തിൽ അന്വേഷണം ഉയരുന്നത്. ആലുവ എടത്തലയിൽ 99 വർഷത്തെ പാട്ടത്തിന് നൽകിയ പതിനൊന്ന് ഏക്കർ ഭൂമി പിവി അൻവർ നിയമവിരുദ്ധമായി കൈവശപ്പെടുത്തിയെന്നാണ് ആരോപണം. അവിടെ പിവി ആർ നോളജ് സിറ്റിയെന്ന പേരിൽ വൻ കെട്ടിട സമുച്ചയവും പണിതുയർത്തി. പാട്ടഭൂമി സ്വന്തം പേരിലാക്കി പോക്കുവരവ് നടത്തിയ അൻവർ ഈ സ്ഥലം ഈടുവെച്ച് 14 കോടി രൂപ ലോണെടുത്തെന്നുമാണ് ആരോപണം. ഇക്കാര്യത്തിൽ കൊല്ലം സ്വദേശിയായ വ്യവസായ മുരുകേഷ് നരേന്ദ്രൻ നൽകിയ പരാതിയിൽ വിജിലൻസ് പ്രാഥമികാന്വേഷണം നടത്തിയത്. എംഎൽഎയായിരുന്ന കാലഘട്ടത്തിൽ നടത്തിയ പ്രാഥമികാന്വേഷണത്തിൽ വിഴിവിട്ട ഇടപാടുകൾ തിരിച്ചറിഞ്ഞിരുന്നു.
കഴിഞ്ഞ ഡിസംബർ 24നാണ് ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി വിശദമായ അന്വേഷണത്തിന് ഉത്തരവിട്ട് വിജിലൻസ് ഡയറക്ടർക്ക് കത്ത് നൽകിയത്. ഇതിൻറെ അടിസ്ഥാവത്തിൽ വിജിലൻസ് ഡയറക്ടർ തിരുവനന്തപുരം വിജിലൻസ് യൂണിറ്റിനോട് അന്വേഷിക്കാൻ ആവശ്യപ്പെട്ടു. സ്പെഷൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് 2ൽ കഴിഞ്ഞ ദിവസം എത്തിയ ഫയൽ അടുത്ത ദിവസം അന്വേഷണത്തിനായി ഡിവൈഎസ്പിക്ക് കൈമാറി. അൻവറിനു പുറമെ പാട്ടഭൂമി കൈവശപ്പെടുത്താൻ കൂട്ടുനിന്ന റവന്യൂ ഉദ്യോഗസ്ഥരെക്കൂടി കേന്ദ്രീകരിച്ചാണ് വിജിലൻസ് അന്വേഷണം.
https://www.youtube.com/watch?v=Ko18SgceYX8