
കൊല്ലം: കൊല്ലത്ത് കുണ്ടുമൺ ആറ്റിൽ ഫോട്ടോ ഷൂട്ടിനായി ഇറങ്ങിയ കുട്ടി മുങ്ങി മരിച്ചു. ഇരട്ട സഹോദരിയുടെ കൺമുന്നിലായിരുന്നു പതിനാലുകാരന്‍റെ മരണം. ഫോട്ടോ എടുക്കാൻ കുട്ടികളെ കൂട്ടിക്കൊണ്ടു വന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
കൊല്ലം ക്രിസ്തുരാജ് ഹയർ സെക്കന്ററി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്വാർത്ഥി അരുൺ ആണ് മരിച്ചത്. ഉച്ചക്ക് രണ്ടു മണിയോടെ കുണ്ടുമൺ ആറ്റിലായിരുന്നു സംഭവം. ഉച്ചക്ക് 12 മണിയോടെ കുണ്ടുമൺ പാലത്തിനടുത്ത് സഹോദരിയായ അലീന, അയൽവാസിയായ കണ്ണൻ, തഴുത്തല സ്വദേശിയായ സിബിൻ എന്നിവരൊടൊപ്പം എത്തിയ അരുൺ, കണ്ണനൊടൊപ്പം ആറ്റിൽ ഇറങ്ങി ഫോട്ടോ എടുക്കുന്നതിനിടെ അരുണും, കണ്ണനും കയത്തിൽപ്പെടുകയായിരുന്നു.
ഇവരുടെ ഫോട്ടോ എടുത്തു കൊണ്ടിരുന്ന സിബിന്‍റെയും പാലത്തിനടുത്ത് നിൽക്കുകയായിരുന്ന സഹോദരിയുടെയും നിലവിളി കേട്ട് ഓടി കൂടിയവർ ചേർന്ന് കണ്ണനെ രക്ഷപെടുത്തിയെങ്കിലും അരുണിനെ കാണാതാവുകയായിരുന്നു. തുടർന്ന് നാട്ടുകാരും ഫയർഫോഴ്സും സ്കൂൂബാ ടീമും ചേർന്ന് നടത്തിയ തിരച്ചിലിലാണ് അരുണിന്റെ മൃതദേഹം കണ്ടെടുത്തത്.
മരിച്ച അരുണും അലീനയും ഇരട്ടകളായിരുന്നു. അരുൺ മുങ്ങി പോകുന്നതു കണ്ട് ബോധരഹിതയായ സഹോദരിയെയും നാട്ടുകാർ രക്ഷപെടുത്തിയ കണ്ണനേയും മീയണ്ണുരിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച് പ്രഥമ ശുശ്രൂഷകൾ നൽകി. ഇവരെ ഫോട്ടോ എടുക്കുന്നതിനായി കൂട്ടികൊണ്ടു വന്നതഴുത്തല സ്വദേശി സിബിനെ കണ്ണനല്ലൂർ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. രാവിലെ ഒമ്പതുമണിയോടെയാണ് ഇവർ വീട്ടിൽ നിന്നും പോയതെന്ന് ബന്ധുക്കൾ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam