
പത്തനംതിട്ട: ഓൺലൈൻ സംവിധാനങ്ങൾ ഉപയോഗിച്ച് വ്യക്തികളുടെ സ്വകാര്യവിവരങ്ങൾ ചോർത്തി വൻ തട്ടിപ്പ് നടത്തിയ സംഘത്തിലെ നാലാം പ്രതിയും ഉത്തർപ്രദേശ് സ്വദേശിയുമായ 19 കാരിയെ പത്തനംതിട്ട സൈബർ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശ് വാരാണസി സ്വദേശിയായ അനേയ എന്നു വിളിക്കുന്ന പാലക്ക്സിംഗ് (19) ആണ് അറസ്റ്റിലായത്. ഓൺലൈൻ സംവിധാനങ്ങൾ ഉപയോഗിച്ച് വ്യക്തികളുടെ സ്വകാര്യ വിവരങ്ങളും മൊബൈൽ നമ്പരുകളുടെ ലൈവ് ലൊക്കേഷനുകളും, കോൾഡേറ്റ റെക്കാർഡുകളും നിയമ നിർവഹണ ഏജൻസികൾ അറിയാതെ ചോർത്തിയെടുത്ത് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയെന്ന കേസിൽ പത്തനംതിട്ട സൈബർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
ഈ കേസിലെ ഒന്നാം പ്രതിയായ അടൂർ സ്വദേശി ജോയല്‍ വി ജോസിനെയും, സഹായിയായി പ്രവർത്തിച്ച രണ്ടാം പ്രതിയായ ഗുജറാത്ത് അഹമ്മദാബാദ് സ്വദേശി ഹിരാൽ ബെൻഅനൂജ് പട്ടേൽ (37) നെയും മൂന്നാം പ്രതിയും ഉത്തർപ്രദേശിലെ പ്രതാപ്ഗർ ജില്ലാ പൊലീസ് സൂപ്രണ്ടിന്റെ കോൾ സർവയലൻസ് ഓഫീസറായിരുന്ന കോൺസ്റ്റബിൽ പ്രവീൺകുമാറിനെയും അന്വേഷണസംഘം മുമ്പ് അറസ്റ്റ് ചെയ്തിരുന്നു. മൊബൈൽ നമ്പരുകളുടെ ലൈവ് ലൊക്കേഷനും കോൾ ഡേറ്റ റിക്കാർഡും എടുത്തു നൽകുന്നതിനു സഹായിച്ചവരെ കണ്ടെത്തി അറസ്റ്റ് ചെയ്യുന്നതിനായി പത്തനംതിട്ട എസ്പി ആനന്ദ് ആർ ഐപിഎസ് പ്രത്യേക അന്വേഷണസംഘം രൂപികരിച്ച് അന്വേഷണം നടത്തിവരികയായിരുന്നു.
അന്വേഷണത്തിൽ നാലാം പ്രതിയായ അനേയ വാരാണസിയിൽ ഉളളതായി മനസ്സിലാക്കി. തുടർന്ന് എസ്പിയുടെ നിർദ്ദേശാനുസരണം ജില്ലാ ക്രൈം റിക്കോർഡ്സ് ബ്യൂറോ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ബിനു വർഗീസിന്റെ മേൽനോട്ടത്തിൽ പത്തനംതിട്ട സൈബർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സുനിൽ കൃഷ്ണൻ ബി കെ, സബ്ബ് ഇൻസ്പെക്ടർ ആശ വി ഐ, എ എസ് ഐ .ശ്രീകുമാർ സി.ആർ,സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ , രാജേഷ് ജെ, പ്രസാദ് എം ആർ , സിവിൽ പൊലീസ് ഓഫീസർ സഫൂറാമോള്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ വാരാണസിയിൽ നിന്നും അറസ്റ്റ് ചെയ്തത്.