
ദില്ലി: ഒന്നാം മാറാട് കേസില്‍ ജീവപര്യന്തം ശിക്ഷ ലഭിച്ച രണ്ട് പ്രതികൾക്ക് കേരളത്തിലേക്ക് പോകാൻ സുപ്രീം കോടതി അനുമതി. കേസിലെ പ്രതികളായ ഷാജി, ശശി എന്നിവര്‍ക്കാണ് അനുമതി. 2020 ലാണ് ഈ രണ്ട് പ്രതികള്‍ക്കും സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. പത്ത് വര്‍ഷത്തില്‍ അധികം ശിക്ഷ അനുഭവിച്ചതിനാലായിരുന്നു ജാമ്യം കിട്ടിയത്. എന്നാല്‍ ജാമ്യത്തില്‍ ഇറങ്ങുന്ന ഇരുവരും താമസം കര്‍ണാടകത്തിലെ മംഗലാപുരത്തേക്ക് മാറണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. ഈ വ്യവസ്ഥയിൽ മാറ്റം ആവശ്യപ്പെട്ടാണ് പ്രതികൾ കോടതിയെ സമീപിച്ചത്.
ഇരുവരും എറണാകുളം ജില്ല വിട്ടുപോകരുതെന്ന് കോടതി നിർദ്ദേശിച്ചു. എല്ലാ തിങ്കളാഴ്ചയും പ്രതികള്‍ എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍ ഹാജരാകണമെന്നും കോടതി നിർദ്ദേശിച്ചു. പ്രതികള്‍ക്ക് വേണ്ടി മുതിർന്ന അഭിഭാഷകന്‍ വി. ഗിരിയും, അഭിഭാഷകന്‍ കെ.കെ. സുധീഷും ഹാജരായി. പ്രതികളെ കേരളത്തിലേക്ക് വരാന്‍ അനുവദിക്കുന്നതിനെ സംസ്ഥാന സര്‍ക്കാര്‍ ശക്തമായി എതിര്‍ത്തിരുന്നു. സംസ്ഥാനത്തിനായി മുതിർന്ന അഭിഭാഷകന്‍ പി വി സുരേന്ദ്ര നാഥ്, സ്റ്റാന്റിംഗ് കോണ്‍സല്‍ ഹര്‍ഷദ് വി ഹമീദ് എന്നിവര്‍ ഹാജരായി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam