തിരുവനന്തപുരം: സ്വകാര്യ ആശുപത്രികളിലെ (private hospitals) കൊവിഷീൽഡ് വാക്സീന്റെ (covishield vaccine) കാലാവധി (expiry) തീരാൻ ഇനി ഒരു മാസം മാത്രം ബാക്കി. 2.6 ലക്ഷം ഡോസിലധികം വാക്സീനാണ് സ്വകാര്യ ആശുപത്രികളിൽ കെട്ടിക്കിടക്കുന്നത്. ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ കാലാവധി തീരുന്ന ഈ വാക്സീനുകൾ സർക്കാർ എടുത്തശേഷം കാലപരിധിയുള്ള വാക്സീനുകൾ പകരം നൽകണമെന്ന സ്വകാര്യ ആശുപത്രികളുടെ ആവശ്യത്തിലും അനുകൂല തീരുമാനം ആരോഗ്യവകുപ്പിൽ നിന്ന് ഉണ്ടായിട്ടില്ല. ഇതോടെ ലക്ഷകണക്കിന് ഡോസ് വാക്സീൻ നശിപ്പിക്കേണ്ട അവസ്ഥയിലായി സ്വകാര്യ ആശുപത്രികൾ.
സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ ആവശ്യത്തിന് വാക്സീന്‍ ലഭ്യമായതോടെ ജനം സ്വകാര്യ ആശുപത്രികളെ കയ്യൊഴിഞ്ഞു. ഇതോടെയാണ് പ്രതിസന്ധി ഉടലെടുത്തത്. സർക്കാർ കേന്ദ്രങ്ങളിൽ സൗജന്യമായി വാക്സീന് ലഭ്യമാകുമ്പോൾ 780 രൂപ കൊടുത്ത് ആരും സ്വകാര്യ ആശുപത്രിയിൽ നിന്ന് വാക്സീൻ എടുക്കാൻ തയ്യാറാകില്ല. ഈ പ്രശ്നം തുടർന്നതോടെ വലിയ അളവിൽ വാക്സിൻ പാഴാക്കുകയും ആശുപത്രിക്ക് പണം നഷ്ടപ്പെടുകയും ചെയ്യുന്ന സാഹചര്യം ഉടലെടുത്തു. ഇതോടെ വാക്സീന്റെ തിരികെ എടുത്ത് പൊതുജനങ്ങൾക്ക് ഈ ഘട്ടത്തിൽ ഈ വാക്സീൻ വിതരണം ചെയ്യണമെന്ന് അഭ്യർത്ഥിച്ച് സ്വകാര്യ ആശുപത്രികൾ സർക്കാരിന് പലവട്ടം കത്ത് നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ ഡിസംബർ 2ന് വിശദമയ യോഗം ചേർന്നെങ്കിലും ഒരു തീരുമാനവും ഇതുവരെ ഉണ്ടായിട്ടില്ല. കാലവധി കഴിയാറായ വാക്സീനുകൾ തിരിച്ചെടുത്ത് അതേ അളവിൽ കാലാവധി ഉള്ള വാക്സീനുകൾ നൽകമെന്നതാണ് സ്വകാര്യ ആശുപത്രികളുടെ ആവശ്യം.
വാക്സീനുകൾ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാരിന് കത്ത് നൽകിയതിനൊപ്പം സിറം ഇൻസ്റ്റിറ്റ്യൂട്ടിനേയും സ്വകാര്യ ആശുപത്രികളുടെ സംഘടന സമീപിച്ചിരുന്നു . എന്നാൽ ഒരിക്കൽ നൽകിയവ തിരച്ചെടുക്കില്ലെന്ന നിലപാടിലാണ് സിറം ഇൻസ്റ്റിറ്റ്യൂട്ടും.
കോവിഷീൽഡ് നിർമ്മാതാക്കളായ സിറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികൾ വാക്സീൻ വാങ്ങി വിതരണം ചെയ്യാൻ ശ്രമിച്ചെങ്കിലും കുറഞ്ഞത് 3000 ഡോസ് എങ്കിലും വാങ്ങണമെന്ന നിബന്ധന ഇവർക്ക് തിരിച്ചടിയായിരുന്നു. ഇവിടെയാണ് സർക്കാർ ഇടപെട്ടത്. 12 കോടി നൽകി സ്വകാര്യ ആശുപത്രികൾക്ക് 20 ലക്ഷം ഡോസ് വാക്സീൻ വാങ്ങി നൽകി. ഡോസിന് 630 രൂപ നിരക്കിലാണ് വാക്സീൻ വാങ്ങിയത്. ഈ തുക സ്വകാര്യ ആശുപത്രികൾ തിരിച്ച് സർക്കാരിന് നൽകണമെന്നായിരുന്നു നിബന്ധന. 150 രൂപ സർവ്വീസ് ചാർജ്ജ് കൂടി ഈടാക്കി 780 രൂപയ്ക്കാണ് ആശുപത്രികൾ വാക്സീൻ കൊടുക്കുന്നത്. എന്നാൽ സർക്കാർ മേഖലയിൽ കരുതൽ ശേഖരമടക്കം ആവശ്യത്തിന് വാക്സീനെത്തിയതോടെ ഒരാളും സ്വകാര്യ മേഖലയെ ആശ്രയിക്കാത്ത അവസ്ഥയിലെത്തി.
പരിഹാരം കാണേണ്ടത് സർക്കാരാണ്. അല്ലെങ്കിൽ കോടി കണക്കിന് രൂപയുടെ വാക്സീൻ ആർക്കും ഉപകരിക്കാതെ നശിപ്പിച്ചു കളയേണ്ടി വരും.