
കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കൊച്ചി സന്ദർശനത്തോടനുബന്ധിച്ച് കൊച്ചിയിൽ നാളെയും മറ്റന്നാളും ഗതാഗത നിയന്ത്രണം. നാളെ ഉച്ചയ്ക്ക് 2 മണി മുതൽ മറ്റന്നാൾ ഉച്ചയ്ക്ക് 1 മണി വരെ എറണാകുളം നഗരത്തിലും പശ്ചിമ കൊച്ചി ഭാഗങ്ങളിലും നിയന്ത്രണം ഉണ്ടാകുമെന്നാണ് അധികൃതർ അറിയിച്ചത്. ആലുവ മുതൽ ഇടപ്പള്ളി വരെയും, പാലാരിവട്ടം, വൈറ്റില, കുണ്ടന്നൂർ, ഈസ്റ്റ് ഐലന്റ് താജ് ഹോട്ടൽ വരെയും വെണ്ടുരുത്തി പാലം, തേവര ജംഗ്ഷൻ, രവിപുരം എന്നിവിടങ്ങളിലും ഗതാഗത നിയന്ത്രണവും പാർക്കിംഗ് നിരോധനവും ഉണ്ടായിരിക്കുന്നതാണ്. നാളെ കമ്ടെയ്നർ റോഡിലും മറ്റന്നാൾ പാലാരിവട്ടം മുതൽ ബാനർജി റോഡ്, എം ജി റോഡ് , ബിഒടി ഈസ്റ്റ് വരെയും ഗതാഗത നിയന്ത്രണവും വഴിതിരിച്ചു വിടലും ഉണ്ടാകുമെന്നും അധികൃതർ അറിയിച്ചു.
പ്രധാനമന്ത്രിയുടെ ഭക്ഷണത്തിനുള്ള പണം ഖജനാവില്‍ നിന്നല്ല, ചെലവ് സ്വയം വഹിക്കും; വിവരാവകാശ രേഖ
അതേസമയം വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിനായാണ് പ്രധാനമന്ത്രി നാളെ കേരളത്തിലെത്തുന്നത്. ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച വിമാനവാഹിനി യുദ്ധകപ്പൽ ഐ എൻ എസ് വിക്രാന്ത് സേനയ്ക്ക് കൈമാറുന്നതും പേട്ട എസ് എൻ ജംഗ്ഷൻ പാത ഉദ്ഘാടനം, ഇൻഫോ പാർക്ക് രണ്ടാം ഉദ്ഘാടനം തുടങ്ങിയവയാണ് പ്രധാന പരിപാടികൾ. നാളെ വൈകിട്ട് 4.25 ന് നെടുമ്പാശ്ശേരിയിൽ പ്രത്യേക വിമാനത്തിലെത്തുന്ന പ്രധാനമന്ത്രി നെടുമ്പാശ്ശേരിയിലെ ബി ജെ പി പൊതുയോഗത്തിലാണ് ആദ്യം പങ്കെടുക്കുക. തുടർന്ന് കാലടി ശൃംഗേരി മഠത്തിൽ എത്തും. 6 മണിയ്ക്ക് സിയാൽ കൺവെൻഷൻ സെന്‍ററിൽ സംസ്ഥാനത്തെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം നിർവ്വഹിക്കും. ശേഷം കൊച്ചി മെട്രോ പേട്ട എസ്എൻ ജംഗ്ഷൻ പാത ഉദ്ഘാടനം, ഇൻഫോ പാർക്ക് രണ്ടാം ഉദ്ഘാടനം, എറണാകുളം നോർത്ത് സൗത്ത് റെയിൽവെ സ്റ്റേഷൻ വികസനം അടക്കമുള്ള പദ്ധതികൾ ഉദ്ഘാടനം ചെയ്യും. ക്ഷണിക്കപ്പെട്ട അതിഥികളെ മാത്രമാകും ചടങ്ങിൽ പങ്കെടുപ്പിക്കുക. തുടർന്ന് റോഡ് മാർഗം വെല്ലിംഗ്ടൺ ഐലന്‍റിലെ താജ് മലബാർ ഹോട്ടലിലെത്തും. ബിജെപി കോർക്കമ്മിറ്റി നേതാക്കളുമായും കൂടികാഴ്ച നടത്തും.
വെള്ളിയാഴ്ച രാവിലെ 9.30 നാണ് കൊച്ചി ഷിപ്പയാർഡിൽ ഐ എൻ എസ് വിക്രാന്ത് ഒദ്യോഗികമായി സേനയ്ക്ക് കൈമാറുക. 20,000 കോടിരൂപ ചെലവഴിച്ച് രാജ്യത്ത് നിർമ്മിച്ച ആദ്യ വിമാനവാഹിനി കപ്പലിന്‍റെ കമ്മീഷനിംഗ് ആഘോഷമാക്കാൻ ഒരുക്കം തുടങ്ങി. 76 ശതമാനം ഇന്ത്യൻ നിർമ്മിത വസ്തുക്കൾ ഉപയോഗിച്ചാണ് 15 വർഷം കൊണ്ട് കപ്പൽ നിർമ്മാണ് പൂർത്തിയാക്കിയത്. ചടങ്ങിന് ശേഷം കൊച്ചി നാവിക ആസ്ഥാനത്തെത്തുന്ന പ്രധാനമന്ത്രി പ്രത്യേക വിമാനത്തിൽ നെടുമ്പാശ്ശേരിയിൽ നിന്ന് ബംഗലുരുവിലേക്ക് തിരിക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam