
തിരുവനന്തപുരം: ആറ്റിങ്ങലിൽ 200 കിലോ കഞ്ചാവ് പിടിച്ച കേസിൽ മൂന്ന് പ്രതികൾക്ക് ജാമ്യം. കേസന്വേഷണത്തിൽ പൊലീസ് സംഘം വരുത്തിയ വീഴ്ചയാണ് പ്രതികൾക്ക് ജാമ്യം ലഭിക്കാൻ കാരണം. കേസിൽ 180 ദിവസത്തിനുള്ളിൽ പൊലീസ് കുറ്റപത്രം നൽകേണ്ടതായിരുന്നു. എന്നാൽ ഇതുണ്ടായില്ല. ഇക്കാരണത്താലാണ് കോടതി മൂന്ന് പ്രതികൾക്കും ജാമ്യം അനുവദിച്ചത്. അന്വേഷണ ഉദ്യോഗസ്ഥന്റെ ഭാഗത്തുണ്ടായത് ഗുരുതര വീഴ്ചയെന്ന് വിമർശിച്ച കോടതി, ആറ്റിങ്ങൽ എസ്എച്ച്ഒക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ടു.
കാട്ടാക്കട പൂവച്ചൽ കൊണ്ണിയൂർ ശങ്കരഭവനിൽ കിഷോറാണ് കേസിലെ മുഖ്യപ്രതി. തിരുവനന്തപുരം ശ്രീകാര്യം പേരൂർക്കോണം രമ്യ നിവാസിൽ മനു, വർക്കല ചാലുവിള സ്വദേശി വിനോദ് എന്നിവരാണ് കേസിലെ രണ്ടും മൂന്നും പ്രതികൾ. വാടക വീട്ടിൽ നിന്ന് വിൽപ്പക്ക് സൂക്ഷിച്ചിരുന്ന 200 കിലോ കഞ്ചാവാണ് ആറ്റിങ്ങലിൽ നിന്ന് 2022 ജൂലൈ 16 ന് പിടികൂടിയത്. തിരുവനന്തപുരം വെഞ്ഞാറമ്മൂട് തണ്ട്രാൻപൊയ്കയിലെ വീട്ടിൽ നിന്നാണ് കഞ്ചാവ് പിടിച്ചത്. തിരുവനന്തപുരം റൂറൽ ഡാൻസാഫ് സംഘവും വെഞ്ഞാറമൂട് പൊലീസും നടത്തിയ സംയുക്ത പരിശോധനയിലാണ് വീട്ടിൽ നിന്ന് കഞ്ചാവ് പിടികൂടിയത്.
തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ചില്ലറ വിൽപ്പനയ്ക്ക് എത്തിച്ച കഞ്ചാവായിരുന്നു ഇത്. കിഷോറിന്റെ നേതൃത്വത്തിലുള്ള സംഘമാണ്. ആന്ധ്രപ്രദേശ്, ഒറീസ എന്നിവിടങ്ങളിൽ നിന്ന് കേരളത്തിലേക്ക് കഞ്ചാവ് നേരിട്ടെത്തിച്ച് വിൽപ്പന നടത്തിയിരുന്നത്. രഹസ്യ ഗോഡൗണുകളിൽ സൂക്ഷിച്ച ശേഷമായിരുന്നു വിൽപ്പന.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam