'കേരളം സുരക്ഷിത ഭക്ഷണ ഇടം': 247 സ്ഥലങ്ങളിൽ പരിശോധന, 4 സ്ഥാപനങ്ങള്‍ അടപ്പിച്ചു

By Web TeamFirst Published Feb 1, 2023, 11:40 PM IST
Highlights

എല്ലാ ജില്ലകളിലും ഭക്ഷ്യ സുരക്ഷാ ഓഫീസര്‍മാരുടെ സ്‌പെഷ്യല്‍ സ്‌ക്വാഡുകള്‍ പരിശോധനകള്‍ നടത്തിവരുന്നു. പരിശോധനകള്‍ ശക്തമായി തുടരുമെന്നും മന്ത്രി വ്യക്തമാക്കി.

തിരുവനന്തപുരം: 'കേരളം സുരക്ഷിത ഭക്ഷണ ഇടം' പദ്ധതിയുടെ ഭാഗമായി സംസ്ഥാന വ്യാപകമായി 247 പരിശോധനകള്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ച 2 സ്ഥാപനങ്ങളും വൃത്തിഹീനമായി പ്രവര്‍ത്തിച്ച 2 സ്ഥാപനങ്ങളും ഉള്‍പ്പെടെ 4 സ്ഥാപനങ്ങള്‍ അടപ്പിച്ചു. കൊല്ലം ജില്ലയിലെ 2 സ്ഥാപനങ്ങളും മലപ്പുറം, കണ്ണൂര്‍ ജില്ലകളിലെ ഓരോ സ്ഥാപനവുമാണ് അടപ്പിച്ചത്. ന്യൂനതകള്‍ കണ്ടെത്തിയ 56 സ്ഥാപനങ്ങള്‍ക്ക് അവ പരിഹരിക്കുന്നതിന് നോട്ടീസ് നല്‍കി. 39 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചു. റിപ്പോര്‍ട്ട് ലഭ്യമാകുന്ന മുറയ്ക്ക് തുടര്‍നടപടികള്‍ സ്വീകരിയ്ക്കുന്നതാണ്. ഹെല്‍ത്ത് കാര്‍ഡിന് ഫെബ്രുവരി 15 വരെ സാവകാശം അനുവദിച്ചിട്ടുണ്ട്. എല്ലാ ജില്ലകളിലും ഭക്ഷ്യ സുരക്ഷാ ഓഫീസര്‍മാരുടെ സ്‌പെഷ്യല്‍ സ്‌ക്വാഡുകള്‍ പരിശോധനകള്‍ നടത്തിവരുന്നു. പരിശോധനകള്‍ ശക്തമായി തുടരുമെന്നും മന്ത്രി വ്യക്തമാക്കി.

click me!