
വെൺമണി: ഐടി കമ്പനി പ്രതിനിധികളാണെന്ന് വിശ്വസിപ്പിച്ച് ഓൺലൈൻ ടാസ്കുകൾ നൽകി വെൺമണി സ്വദേശിനിയിൽനിന്ന് 10 ലക്ഷം രൂപ തട്ടിയെടുത്ത മൂന്നംഗ സംഘം പിടിയിൽ. കോഴിക്കോട് പാണിയങ്കര വില്ലേജിൽ മണ്ണാത്തിക്കൽപറമ്പിൽ കബീറിന്റെ മകൻ തെജ്ബത്ത് (33), വളയനാട് വില്ലേജിൽ മിർഫാ മൻസിലിൽ അലിക്കോയയുടെ മകൻ മുഹമ്മദ് ഹനീഫ (23), ഒളവണ്ണ പഞ്ചായത്തിലെ എം ജി നഗറിൽ ഷിഫാസിൽ സിദ്ദിഖിന്റെ മകൻ മുഹമ്മദ് ഫാദിൽ (22) എന്നിവരെയാണ് വെൺമണി പൊലീസ് അറസ്റ്റ് ചെയ്തത്.
ഇൻസ്റ്റഗ്രാമിൽ എൻഎസ്ഇ കമ്പനിയുടെ പ്രതിനിധികളാണെന്ന് അവകാശപ്പെട്ട് നൽകിയ പരസ്യം കണ്ടാണ് യുവതി പ്രതികളുമായി ബന്ധപ്പെടുന്നത്. പരസ്യത്തിലുണ്ടായിരുന്ന വാട്സാപ്പ് നമ്പറിലേക്ക് സന്ദേശമയച്ച യുവതിയെ പിന്നീട് ടെലിഗ്രാം ഗ്രൂപ്പുകളിൽ ചേർത്തു. വിവിധ ഓൺലൈൻ ടാസ്കുകൾ നൽകി വിശ്വാസം നേടിയശേഷം ക്യൂആർ കോഡുകൾ, ഫോൺപേ, വിവിധ ബാങ്ക് അക്കൗണ്ടുകൾ എന്നിവ വഴി പലതവണയായി പണം കൈമാറാൻ പ്രേരിപ്പിക്കുകയായിരുന്നു. ഇതുവഴിയാണ് പത്തുലക്ഷത്തോളം രൂപ തട്ടിയെടുത്തത്.
വെൺമണി സ്റ്റേഷൻ ഇൻസ്പെക്ടർ എസ് എച്ച് ഒ രാജേഷ് പി, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ബിജു ഡി, സിവിൽ പൊലീസ് ഓഫീസർമാരായ വിജേഷ്, വിശാഖ് തമ്പി എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. ചെങ്ങന്നൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. തട്ടിപ്പിലൂടെ ലഭിക്കുന്ന പണമുപയോഗിച്ച് വിദേശരാജ്യങ്ങളിലടക്കം സന്ദർശനം നടത്തി ആഡംബര ജീവിതം നയിക്കുന്നതാണ് പ്രതികളുടെ രീതി. സംഘത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് കണ്ടെത്താൻ പ്രതികളെ കസ്റ്റഡിയിൽ വാങ്ങി അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam