
മാനന്തവാടി : പനമരം സ്വദേശിയായ പൊള്ളലേറ്റ 3 വയസുകാരൻ മുഹമ്മദ് അസാൻ മതിയായ ചികിത്സ കിട്ടാതെ
മരിച്ച സംഭവത്തിൽ കുട്ടിയുടെ അച്ഛനും ചികിത്സിച്ച വൈദ്യനും അറസ്റ്റിൽ. പനമരം അഞ്ചുകുന്ന് സ്വദേശി വൈശ്യമ്പത്ത് അൽത്താഫ്, ചികിത്സിച്ച വൈദ്യൻ കമ്മന ഐക്കരക്കുടി ജോർജ്ജ് എന്നിവരാണ് അറസ്റ്റിലായത്.
ജൂൺ 9ന് ആയിരുന്നു ദാരുണ സംഭവമുണ്ടായത്. ചുടുവെള്ളം നിറച്ച ബക്കറ്റിൽ വീണാണ് മുഹമ്മദ് അസാന് പൊള്ളലേറ്റത്. കുട്ടിയെ ആദ്യം മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രവേശിച്ചു. പൊളളൽ ഗുരുതരമായതിനാൽ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റാൻ അവിടെ നിന്നും ആവശ്യപ്പെട്ടു. എന്നാൽ കുട്ടിയെ രക്ഷിതാക്കൾ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയില്ല. പകരം നാട്ടുവൈദ്യനെ കാണിച്ച് ചികിത്സ നൽകി. പിന്നീട് ജൂൺ 18 നാണ് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ച് ജൂൺ 20ന് കുട്ടി മരിച്ചു. ഈ സംഭവത്തിലാണ് കുട്ടിയുടെ അച്ഛനും ആദ്യം ചികിത്സിച്ച വൈദ്യനുമെതിരെ കേസെടുത്തത്.
മനപ്പൂർവമല്ലാത്ത നരഹത്യ, ബാലനീതി നിയമത്തിലെ വിവിധ വകുപ്പുകൾ എന്നിവ കുഞ്ഞിൻ്റെ അച്ഛൻ, ചികിത്സ വൈദ്യൻ എന്നിവർക്കെതിരെ ചുമത്തി. കോടതിയിൽ ഹാജരാക്കിയ ഇരുവരേയും ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam