
കൊച്ചി: യാക്കോബായ സഭയില്‍ ഭരണതലത്തില്‍ സ്ത്രീകള്‍ക്ക് പ്രാതിനിത്യം നല്‍കാൻ തീരുമാനം.35 ശതമാനം പ്രാതിനിധ്യമാണ് സ്ത്രീകള്‍ക്ക് നല്‍കുക. 2016 ലെ സുന്നഹദോസ് തീരുമാനം പള്ളികളിലും നടപ്പാക്കാൻ യാക്കോബായ സഭാ അധ്യക്ഷൻ ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവ നിര്‍ദ്ദേശം നല്‍കി. ചില ഭദ്രാസനങ്ങളിൽ ഈ തീരുമാനം ഇതിനകം തന്നെ നടപ്പിലാക്കിയിട്ടുണ്ട്. എങ്കിലും ചിലയിങ്ങളില്‍ ഇക്കാര്യം ഇതേവരെ പരിഗണിച്ചിട്ടില്ല.
യാക്കോബായ സഭയിലെ എല്ലാ ഇടവകകളിലും അടുത്തുവരുന്ന വാർഷിക പൊതുയോഗങ്ങളിലും സഭാതലത്തിലും, ഭദ്രാസന തലത്തിലും, ഇടവക തലത്തിലുമുള്ള എല്ലാ സമിതികളിലും തെരഞ്ഞെടുപ്പ് നടത്തുമ്പോൾ 35 ശതമാനം വനിതാ പ്രാതിനിധ്യം ഉറുപ്പു വരുത്തണമെന്നാണ് നിർദ്ദേശം. പള്ളി വികാരിമാര്‍ക്ക് ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവ സര്‍ക്കുലറിലൂടെയാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
അതേസമയം സിറോ മലബാർ സഭയിലെ ഭൂമിയിടപാട് കേസിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരി വിചാരണ കോടതിയിൽ നേരിട്ട് ഹാജരാകണമെന്ന് കാക്കനാട് മജിസ്ട്രേറ്റ് കോടതി നിർദ്ദേശിച്ചു. കേസിൽ ആലഞ്ചേരി നേരിട്ട് ഹാജരാകണമെന്ന് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നു. ഏഴ് കേസുകളിലാണ് കർദിനാളിനോട് വിചാരണ നേരിടാൻ നേരത്തെ കാക്കനാട് മജിസ്ട്രേറ്റ് കോടതി നിർദേശിച്ചത്.
ജോഷി വർഗീസാണ് ഹർജി നൽകിയത്. കർദിനാള്‍ ആലഞ്ചേരി അടക്കം 24 പേരാണ് കേസിലെ പ്രതികൾ. ഇടനിലക്കാരും ഭൂമി വാങ്ങിയവരും പ്രതിപ്പട്ടികയിലുണ്ട്. ആധാരം വിലകുറച്ച് കാണിച്ച് കോടികളുടെ ഇടപാട് നടത്തിയെന്നാണ് കുറ്റം. നികുതി വെട്ടിപ്പിന് ആദായ നികുതി വകുപ്പ് സഭയ്ക്ക് 6.5 കോടി പിഴ ഇട്ടിരുന്നു. കേസന്വേഷണത്തിന്‍റെ ഭാഗമായി ഇടനിലക്കാർക്കും ഇഡി നോട്ടീസ് അയച്ചിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam