
കോഴിക്കോട്: ലീഗ് പിന്തുണയുള്ള സിഐസി ജനറൽ സെക്രട്ടറി ഹക്കിം ഫൈസി അദൃശേരിക്കെതിരെ സമസ്തയുടെ നടപടി. സമസ്തയുടെ എല്ലാ സ്ഥാനത്ത് നിന്നും ഹക്കിം ഫൈസിയെ നീക്കി. സംഘടന വിരുദ്ധ പ്രവർത്തനം നടത്തി എന്നാരോപിച്ചാണ് നടപടി. ഇന്ന് കോഴിക്കോട്ട് ചേർന്ന സമസ്ത മുശാവറ യോഗത്തിന്റെതാണ് തീരുമാനം. ഇതോടെ ലീഗ് സമസ്ത തർക്കം കൂടുതൽ രൂക്ഷമാകും.
പാണക്കാട് കുടുംബത്തിന്‍റെയും ലീഗിന്‍റെയും പിന്തുണയോടെയാണ് ഹക്കിം ഫൈസി പ്രവർത്തിച്ചിരുന്നത്. വാഫി കോഴ്സുകൾ നടത്തുന്ന സിഐസി അഥവാ കോഡിനേഷൻ ഓഫ് ഇസ്ലാമിക് കോളേജസ് എന്ന സംഘടനയുമായുള്ള തർക്കത്തിനൊടുവിലാണ് അതിന്റെ ജനറൽ സെക്രട്ടറിയായ ഹക്കിം ഫൈസി ആദൃശ്ശേരിയെ സമസ്ത പുറത്താക്കിയത്. സമസ്ത മലപ്പുറം ജില്ലാ മുശാവറയിൽ നിന്നടക്കം വഹിക്കുന്ന സ്ഥാനങ്ങളിൽ നിന്നെല്ലാം ആദൃശ്ശേരിയെ നീക്കി. അന്വേഷണ സമിതിയുടെ റിപ്പോർട്ടിനെ തുടർന്നാണ് നടപടിയെന്ന് സമസ്ത അറിയിച്ചു.
ഏറെ നാളുകളായി സമസ്തയും ഹക്കിം ഫൈസിയും തമ്മിൽ തർക്കത്തിലായിരുന്നു. മതപഠന വിദ്യാർത്ഥികൾക്കായുള്ള വാഫി കോഴ്സുകളിൽ പ്രവേശനം നേടുന്ന പെൺകുട്ടികളെ കോഴ്സ് പൂർത്തിയാകും മുമ്പ് വിവാഹം ചെയ്യാൻ അനുവദിക്കുന്നില്ലെന്ന തർക്കമാണ് ആദ്യമുണ്ടായത്. പിന്നീട് സമസ്ത പ്രത്യേക പെരുമാറ്റച്ചട്ടമുണ്ടാക്കി കോഡിനേഷനെ നിയന്ത്രിക്കാൻ ശ്രമിച്ചു. തിരിച്ചടിയെന്നോണം കോഡിനേഷനിൽ നിന്ന് പ്രമുഖ സമസ്ത പക്ഷപാതികളെ നീക്കി. പിന്നീട് കോളേജുകളുടെ നിയന്ത്രണം പിടിച്ചെടുക്കാൻ ഇരുവിഭാഗങ്ങളും ശ്രമം തുടങ്ങി.
Also Read: ഹക്കീം ഫൈസി ആദൃശേരിയുമായി സഹകരിക്കരുതെന്ന് സമസ്ത; അവഗണിച്ച് പാണക്കാട് കുടുംബം
ഈ തർക്കത്തിൽ തുടക്കം മുതൽ ലീഗും പാണക്കാട് കുടുംബവും കോഡിനേഷനും ഹക്കിം ഫൈസിക്കും ഒപ്പമായിരുന്നു. സമസ്ത വിലക്കിയിട്ടും കോഴിക്കോട്ടെ കലോൽസവം പാണക്കാട് കുടുംബം നേരിട്ട് നടത്തിയിരുന്നു. ഇതിനൊക്കെയുള്ള തിരിച്ചടിയെന്നോണമാണിപ്പോൾ ആദൃശേ്ശരിയേരിയെ പുറത്താക്കിയ സമസ്തയുടെ നടപടി. ലീഗുമായി നേരത്തെ വഖഫ് വിഷയത്തിലും സമസ്ത നേരിട്ട് ഇടഞ്ഞിരുന്നു.
അതേസമയം, സമസ്ത പദവികളിൽ നിന്നും പുറത്താക്കിയ നടപടി വേദനാജനകമെന്ന് അബ്ദുൽ ഹക്കീം ഫൈസി ആദൃശ്ശേരി പ്രതികരിച്ചു. തന്‍റെ വിശദീകരണം നേതൃത്വം കേട്ടിട്ടില്ല. സുന്നി ആദർശങ്ങൾക്ക് വിരുദ്ധമായി ഒന്നും പ്രവർത്തിച്ചിട്ടില്ല. പുറത്താക്കിയ നടപടി തെറ്റായ സന്ദേശം നൽകും. ഒരിക്കലും സമസ്തയുടെ പാരമ്പര്യത്തിൽ നിന്നും താൻ പുറത്ത് കടക്കില്ലെന്നും അബ്ദുൽ ഹക്കീം ഫൈസി ആദൃശ്ശേരി പറഞ്ഞു.