കോട്ടമുറിയിൽ ബേക്കറിയുടെ ഗ്ലാസ് എറിഞ്ഞു പൊട്ടിച്ച സംഭവത്തിലേയും തെള്ളകത്ത് കെഎസ്ആർടിസി ബസ് കല്ലെറിഞ്ഞ് തകർത്ത സംഭവത്തിലേയും പ്രതികളുമാണ് പിടിയിലായത്
കോട്ടയം: പോപ്പുലർ ഫ്രണ്ട് ഹർത്താലിനിടെ കോട്ടയം കോട്ടമുറിയിൽ ബേക്കറിയുടെ ഗ്ലാസ് എറിഞ്ഞു പൊട്ടിച്ച സംഭവത്തിലെ പ്രതികൾ പിടിയിൽ. മറ്റം കവല സ്വദേശി നസാറുള്ള, നൂറ്റൊന്ന് കവല സ്വദേശി ഷമീർ സലീം എന്നിവരാണ് അറസ്റ്റിലായത്.
തെള്ളകത്ത് കെഎസ്ആർടിസി ബസ് കല്ലെറിഞ്ഞ് തകർത്ത പെരുമ്പായിക്കാട് സ്വദേശി ഷാനുൽ ഹമീദ്, നൂറ്റൊന്ന് കവല സ്വദേശി മുഹമ്മദ് റാഫി എന്നിവരും അറസ്റ്റിലായി. ഏറ്റുമാനൂർ പോലിസാണ് പ്രതികളെ പിടികൂടിയത്. അറസ്റ്റിലായവർ പിഎഫ്ഐ - എസ്‍ഡിപിഐ പ്രവർത്തകരാണ്.
പിഎഫ്ഐക്കെതിരെ വീണ്ടും നടപടി; രാജ്യവ്യാപകമായി റെയ‍്‍ഡുകൾ, നിരവധി പേർ കസ്റ്റഡിയിൽ
പോപ്പുലർ ഫ്രണ്ടിനെതിരെ വീണ്ടും നടപടി. 8 സംസ്ഥാനങ്ങളിൽ റെയ്ഡുകൾ പുരോഗമിക്കുകയാണ്. കർണാടക, അസം, യുപി, മഹാരാഷ്ട്ര, ദില്ലി, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് നിലവിൽ റെയ‍്‍ഡുകൾ നടക്കുന്നത്. വിവിധ സംസ്ഥാനങ്ങളിലെ പൊലീസ് സേനയുടെ നേതൃത്വത്തിലാണ് പരിശോധനകൾ. എൻഐഎ അല്ല റെയ‍്‍ഡ് നടത്തുന്നത് എന്ന് ദേശീയ അന്വേഷണ ഏജൻസി അറിയിച്ചു. വിവിധ സംസ്ഥാനങ്ങളിൽ നിന്ന് നിരവധി പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മംഗളൂരുവിൽ നിന്ന് 10 പേരെയും ഉഡുപ്പിയിൽ നിന്ന് 3 പേരെയും കർണാടക പൊലീസ് കസ്റ്റഡിയിലെടുത്തു. അസമിൽ 21 പേരെയും മഹാരാഷ്ട്രയിൽ 8 പേരേയെും ഗുജറാത്തിൽ 15 പേരെയും ദില്ലിയിൽ 34 പേരെയും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഷഹീൻബാഗിൽ നിന്നാണ് 30 പേരെ കസ്റ്റഡിയിൽ എടുത്തത്. മഹാരാഷ്ട്രയിൽ താനെയിൽ നിന്നാണ് 4 പിഎഫ്ഐ പ്രവർത്തകരെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ എടുത്തത്. രണ്ടു പേരെ എടിഎസ് നാസികിൽ നിന്നും രണ്ടു പേരെ മലേഗാവിൽ നിന്നും പിടികൂടി. മറാത്തവാഡ മേഖലയിൽ നിന്ന് 21 പേരെ കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ടെങ്കിലും സ്ഥിരീകരണമില്ല. യുപിയിൽ ലക്നൗ, മീററ്റ് എന്നിവിടങ്ങളിൽ റെയ്ഡ് പുരോഗമിക്കുകയാണ്.