
ദില്ലി: കൊവിഡ് ലോക്ക്ഡൌണില് രാജസ്ഥാനില് കുടുങ്ങിയ മലയാളി വിദ്യാർത്ഥികളെ തിരികെ നാട്ടിലെത്തിക്കണമെന്ന ആവശ്യം ശക്തമാകുന്നു. 40 മലയാളി വിദ്യാർത്ഥികളാണ് രാജസ്ഥാനിലെ കോട്ടയില് ഉള്ളത്. ഇവരെ നാട്ടിലെത്തിക്കാന് സൌകര്യം ഒരുക്കണമെന്നാവശ്യപ്പെട്ട് ശശി തരൂർ എംപി മുഖ്യമന്ത്രിക്ക് കത്തെഴുതി.
രാജസ്ഥാനില് കുടുങ്ങിപ്പോയ വിദ്യാർത്ഥികളെ സംബന്ധിച്ച് വിവരശേഖരണം കേരള സർക്കാർ നടത്തിയെങ്കിലും തിരികെ കൊണ്ടുവരാൻ നടപടിയായില്ല. മറ്റു സംസ്ഥാനങ്ങളിലെ വിദ്യാർത്ഥികളെ തിരികെ കൊണ്ടു പോയ സാഹചര്യത്തിൽ നടപടി എത്രയും വേഗത്തിലാക്കണമെന്നാണ് വിദ്യാർത്ഥികളുടെ ആവശ്യം.
അതേസമയം, രാജ്യത്ത് കൊവിഡ് തീവ്രബാധിത മേഖലകളിലും പകർച്ചാസാധ്യതയുള്ള പ്രദേശങ്ങളിലും ലോക്ക് ഡൗൺ തുടരേണ്ടി വരുമെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് പറഞ്ഞത്. ഇത് നീണ്ടുനിൽക്കുന്ന പോരാട്ടമാണെന്നും, എന്നാൽ ഗ്രീൻ സോണുകളായ ചില ഇടങ്ങളിൽ ലോക്ക് ഡൗണിൽ ഇളവ് നൽകാവുന്നതാണെന്നും പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗത്തിൽ പറഞ്ഞു. രാജ്യമൊട്ടാകെ ഒരുമിച്ച് ലോക്ക്ഡൗണിൽ തുടരുന്ന ഈ സാഹചര്യം മാറ്റി ഹോട്ട്സ്പോട്ടുകളിൽ ലോക്ക്ഡൗൺ തുടർന്ന്, മറ്റ് മേഖലകൾക്ക് ഘട്ടം ഘട്ടമായി ഇളവുകൾ നൽകാനാണ് കേന്ദ്രനീക്കമെന്നാണ് സൂചന. രാജ്യത്തെ വിവിധ മേഖലകളായി തിരിച്ച് ലോക്ക്ഡൗൺ നിർദേശങ്ങൾ പ്രഖ്യാപിച്ചേക്കും. ഇതിനായി പ്രത്യേക മാർഗരേഖ പുറത്തിറക്കും. എന്നാൽ രോഗവ്യാപനം തടയാനുള്ള കർശനമായ നടപടികളുണ്ടാകും. വീഡിയോ കോൺഫറൻസിംഗ് വഴി നടന്ന മുഖ്യമന്ത്രിമാരുടെ യോഗത്തിൽ ഉയർന്ന നിർദേശങ്ങളെല്ലാം പരിഗണിച്ച് അന്തിമതീരുമാനം പിന്നീട് പ്രഖ്യാപിക്കും.
Read Also: തീവ്രബാധിത മേഖലകളിൽ ലോക്ക് ഡൗൺ തുടരേണ്ടി വരുമെന്ന് പ്രധാനമന്ത്രി, അന്തിമതീരുമാനം പിന്നീട്...
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam