
പത്തനംതിട്ട: സിബിഐയിൽ നിന്നെന്ന് വിശ്വസിപ്പിച്ച് 49 ലക്ഷം രൂപ തട്ടിയെടുത്ത സൈബർ കേസിൽ ഇടനിലക്കാരായ മലയാളി യുവതികളെ പൊലീസ് പിടികൂടി. കോഴിക്കോട് സ്വദേശികളായ ഷാനൗസി, പ്രജിത എന്നിവരെയാണ് പത്തനംതിട്ട കോയിപ്രം പൊലീസ് അറസ്റ്റ് ചെയ്തത്. ഐടി ജീവനക്കാരിയായിരുന്ന വീട്ടമ്മയാണ് തട്ടിപ്പിന് ഇരയായത്.
വമ്പൻ തട്ടിപ്പ് റാക്കറ്റിന്‍റെ ഇടനിലക്കാരായ കോഴിക്കോട് കൊളത്തറ സ്വദേശികളായ ഷാനൗസി, ഇവരുടെ സുഹൃത്ത് പ്രജിത എന്നിവരാണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ ജൂൺ എട്ടിനാണ് ഐടി ജീവനക്കാരി കൂടിയായ വീട്ടമ്മയ്ക്ക് ആദ്യ ഫോൺ കോൾ വരുന്നത്. വീട്ടമ്മയുടെ ആധാർ കാർഡ് ചിലർ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചു ഉടൻ സിബിഐ അറസ്റ്റ് ഉണ്ടാകുമെന്ന് വിശ്വസിപ്പിച്ചു. ഹിന്ദിയിലായിരുന്നു സംഭാഷണം. തുടർന്ന് ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ശേഖരിച്ചു. പിന്നീട് പലപ്പോഴായി ചെറിയ തുക തട്ടിപ്പുകാർ അവരുടെ അക്കൗണ്ടിലേക്ക് മാറ്റി. ഓരോ ഇടപാടിനും രസീത് നൽകും. വിശ്വാസ്യത കൂട്ടാൻ ഇടയ്ക്ക് കുറച്ച് പണം തിരികെ കൊടുത്തു. എന്നാൽ ഒടുവിൽ 49, 03, 500 രൂപ സംഘം കൈക്കാലാക്കുകയായിരുന്നു.
വീട്ടമ്മയുടെ പരാതിയിൽ കേസെടുത്ത് അന്വേഷണം തുടങ്ങിയ കോയിപ്രം പൊലീസ് തട്ടിയെടുത്തതിൽ പത്ത് ലക്ഷം രൂപ കൈമാറ്റം ചെയ്ത കോഴിക്കോടുള്ള ഒരു ബാങ്ക് അക്കൗണ്ട് കണ്ടെത്തി. അങ്ങനെയാണ് തട്ടിപ്പ് റാക്കറ്റിന്‍റെ കേരളത്തിലെ കണ്ണിയായ ഷാനൗസിയെയും സഹായി പ്രജിതയെയും പിടികൂടുന്നത്. കമ്പോഡിയ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന സൈബർ തട്ടിപ്പ് സംഘത്തെ ഇവരിലൂടെ കണ്ടെത്താൻ കഴിയുമെന്നാണ് പൊലീസ് കണക്കുകൂട്ടൽ.
https://www.youtube.com/watch?v=Ko18SgceYX8
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam