
കൊച്ചി: വിരമിച്ചവർക്ക് ആനുകൂല്യം നൽകാൻ അന്‍പത് കോടിരൂപ വേണമെന്ന് കെഎസ്ആർടിസി. 978 പേർക്ക് വിരമിക്കൽ ആനുകൂല്യം നൽകാനുണ്ട്. 2022 ജനുവരിയ്ക്ക് ശേഷം വിരമിച്ചവരാണിത്. 23 പേർക്ക് ഇതുവരെ ആനുകൂല്യം നൽകി. ഇനി ആനുകൂല്യം നൽകാൻ രണ്ട് വർഷത്തെ സാവകാശം വേണം. സർക്കാറിനോട് ധനസഹായത്തിനായി ആവശ്യപ്പെട്ടിട്ടുണ്ട്. സർക്കാറിൽ നിന്ന് യാതൊരു മറുപടിയും ലഭിച്ചിട്ടില്ല. എന്നാൽ വിരമിച്ചവരിൽ 924 പേർക്ക് പെൻഷൻ ആനുകൂല്യം വിതരണം ചെയ്യുന്നുണ്ട്. 38 പേർക്കാണ് ആനുകൂല്യം നൽകാത്തത്.ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് കെഎസ്ആർടിസിയുടെ വിശദീകരണം.
എല്ലാ മാസവും 5 നകം ശമ്പളം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.ആർ ടി സി ജീവനക്കാർ നൽകിയ ഹർജിയില്‍ ഹൈക്കോടതി കഴിഞ്ഞ ദിവസം കടുത്ത പരാമര്‍ശം നടത്തിയിരുന്നു. വരുന്ന ബുധനാഴ്ചക്കകം ശമ്പളം നല്‍കിയില്ലെങ്കില്‍ കെഎസ്ആര്‍ടിസി അടച്ചുപൂട്ടുന്നതാണ് നല്ലതെന്ന് ജസ്റ്റിസ് സതീഷ് നൈനാൻ പരാമര്‍ശിച്ചിരുന്നു. ശമ്പളം കോടതി പറഞ്ഞ ദിവസത്തിനുള്ളില്‍ വിതരണം ചെയ്യാമെന്ന് കെഎസ്ആര്‍ടിസി ഉറപ്പ് നല്‍കിയിട്ടുണ്ട്. ഏപ്രിൽ മുതൽ ജീവനക്കാർക്ക് വരുമാനത്തിനനുസരിച്ചേ ശമ്പളം നൽകാനാകൂവെന്ന് അധിക സത്യവാങ്മൂലത്തിലൂടെ കെഎസ്ആർടിസി ഹൈക്കോടതിയെ അറിയിച്ചു.
മുഴുവൻ ശമ്പളവും ഒരുമിച്ചു നൽകാനുള്ള സാഹചര്യം നിലവിൽ കെഎസ്ആർടിസിയ്ക്കില്ല.പ്രതിദിനം 8 കോടി രൂപയുടെ വരുമാന വർധനവ് ഭാവിയിൽ പ്രതീക്ഷിക്കുന്നുണ്ട്. അങ്ങനെയെങ്കിൽ ആദ്യ ആഴ്ച്ചയിൽ തന്നെ ശമ്പളം നൽകാനാകുമെന്നും കെഎസ്ആർടിസി സത്യവാങ്മൂലത്തിൽ പറയുന്നു. വരുമാനം വർധിപ്പിക്കാനുള്ള മാനേജ്മെന്റ് നടപടികളെ യൂണിയനുകൾ പ്രതികാരബുദ്ധിയോടെ എതിർക്കുകയാണെന്നും സർക്കാർ സഹായവും വരുമാന വർധനവും അടിസ്ഥാനപ്പെടുത്തി മാത്രമെ ശമ്പളം നൽകാനാകൂവെന്നും കെഎസ്ആർടിസി വ്യക്തമാക്കിയിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam