
പാലക്കാട്: തെങ്കര ചിറപ്പാടത്ത് ഒരു വീട്ടിൽ നിന്നും 5 കിലോ കഞ്ചാവ് പിടികൂടി. പൊലീസ് നടത്തിയ റെയ്‌ഡിലാണ് ചില്ലറ വിൽപ്പനയ്ക്കായി എത്തിച്ചതെന്ന് കരുതുന്ന കഞ്ചാവ് പിടികൂടിയത്. തെങ്കര സ്വദേശി ഭാനുമതിയുടെ വീട്ടിൽ നിന്നാണ് പൊലീസ് കഞ്ചാവ് കണ്ടെടുത്തത്. എന്നാൽ റെയ്‌ഡ് സമയത്ത് ഭാനുമതിയെ പിടികൂടാൻ സാധിച്ചിരുന്നില്ല. പൊലീസ് വരുന്ന വിവരമറിഞ്ഞ് ഭാനുമതി വീട്ടിൽ നിന്നും ഇറങ്ങി ഓടുകയായിരുന്നു. ഭാനുമതിയുടെ വീട്ടിലെത്തിയാണ് ഇടപാടുകാർ കഞ്ചാവ് വാങ്ങിയിരുന്നതെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയതെന്ന് പൊലീസ് പറഞ്ഞു.
ഭാനുമതിയും മകളുമാണ് ഈ വീട്ടിൽ താമസിക്കുന്നത്. നേരത്തെ ഭർത്താവ് ഇവരെ ഉപേക്ഷിച്ച് പോയിരുന്നു. വീട്ടിൽ വാറ്റ് ചാരായം വിറ്റാണ് നേരത്തെ ഭാനുമതി ജീവിച്ചിരുന്നത്. ഇതിന് ശേഷമാണ് കഞ്ചാവ് വിൽപ്പനയിലേക്ക് കടന്നത്. 25 വർഷത്തോളമായി ഇവർ ലഹരി കച്ചവടം നടത്തുന്നുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. വീട്ടിലെത്തുന്ന ആവശ്യക്കാർക്ക് ചെറു പൊതികളിൽ കഞ്ചാവ് നൽകി വരുകയായിരുന്നു. ഈ വിൽപ്പന സംബന്ധിച്ച് നാട്ടുകാരാണ് പൊലീസിൽ വിവരം നൽകിയത്. പരിശോധനയ്ക്കായി പൊലീസ് എത്തുന്നതറിഞ്ഞ് വീട്ടിൽ നിന്നും ഓടി രക്ഷപ്പെട്ട ഭാനുമതി സമീപത്ത് തന്നെയുള്ള പൊന്തക്കാട്ടിലാണ് ഒളിച്ചിരുന്നതെന്നാണ് വിവരം. ഭാനുമതിയെ തിരഞ്ഞ പൊലീസ് മണിക്കൂറുകൾക്കുള്ളിൽ തന്നെ പ്രതിയെ കസ്റ്റഡിയിലെടുത്തു. ഇനി ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വൈദ്യ പരിശോധനകളടക്കം പൂർത്തിയാക്കി കോടതിയിൽ ഹാജരാക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam