
തിരുവനന്തപുരം: കേന്ദ്രധനമന്ത്രി നിര്‍മ്മല സീതാരാമനുമായി മുഖ്യമന്ത്രി പിണറായി വിജയന്‍റെ ദില്ലിയില്‍ നടത്തിയ കൂടിക്കാഴ്ച ദുരൂഹമെന്ന ആരോപണം കടുപ്പിച്ച് പ്രതിപക്ഷം. മകള്‍ക്കെതിരെ ധനമന്ത്രിയുടെ കീഴിലുള്ള ഏജന്‍സി അന്വേഷണം നടത്തുമ്പോള്‍ നിര്‍മ്മല സീതാരാമനെ ക്ഷണിച്ച് മുഖ്യമന്ത്രി ചര്‍ച്ച നടത്തിയത് സംശകരമാണെന്ന് എന്‍കെ പ്രേമചന്ദ്രന്‍ എംപി കുറ്റപ്പെടുത്തി. കൂടിക്കാഴ്ചയുടെ വിവരങ്ങള്‍ മുഖ്യമന്ത്രി പുറത്ത് പറയാത്തിടത്തോളം ദുരൂഹത തുടരുമെന്ന് രമേശ് ചെന്നിത്തലയും വിമര്‍ശിച്ചു. ഇതിനിടെ നോക്കു കൂലിയിലും, വ്യവസായ വത്ക്കരണത്തിലുമുള്ള സിപിഎം നയത്തിനെതിരെ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ രാജ്യസഭയില്‍ തുറന്നടിച്ചു.
കേരള ഹൗസില്‍ മുക്കാല്‍ മണിക്കൂറോളം നീണ്ടതായിരുന്നു മുഖ്യമന്ത്രിയും ധനമന്ത്രി നിർമല സീതാരാമനും തമ്മിലുള്ള കൂടിക്കാഴ്ച. അനൗപചാരികമെന്ന ഒറ്റവരിയില്‍ ഒതുക്കിയതായിരുന്നു സര്‍ക്കാര്‍ പ്രതികരണം. കൂടിക്കാഴ്ച നടന്ന് ദിവസങ്ങള്‍ പിന്നിട്ടിട്ടും വിശദാംശങ്ങള്‍ വ്യക്തമാക്കാതായതോടെ മുഖ്യമന്ത്രിയെ സംശയമുനയില്‍ നിര്‍ത്തുകയാണ് പ്രതിപക്ഷം. ഭിന്നരാഷ്ട്രീയമുള്ള രണ്ട് പേര്‍ കണ്ടാല്‍ രാഷ്ട്രീയം ഉരുകിപോകില്ലെന്ന മുഖ്യമന്ത്രിയുടെ ന്യായീകരണത്തെ, പ്രധാനമന്ത്രിയുമായി താന്‍ ഉച്ചഭക്ഷണം കഴിച്ചപ്പോള്‍ സിപിഎം നടത്തിയ തേജോവധം ഓര്‍മ്മപ്പെടുത്തി പ്രേമചന്ദ്രന്‍ പരിഹസിക്കുകയും ചെയ്തു.
ഇതിനിടെ മണിപ്പൂരിനോടുള്ള കേന്ദ്രസര്‍ക്കാര്‍ നയത്തിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച ഇടത് എംപിമാരെ നേരിടാനാണ് കേരളത്തിലെ സിപിഎമ്മിന്‍റെ നോക്കുകൂലിയും, വ്യവസായ വത്ക്കരണത്തിലെ നയവുമൊക്കെ നിര്‍മ്മല സീതാരാമന്‍ രാജ്യസഭയില്‍ ഉന്നയിച്ചത്. സിപിഎം നോക്കുകൂലി പിരിക്കുന്ന വിധം പരിഹാസരൂപേണ അവതരിപ്പിച്ച ധനമന്ത്രി, ഇപ്പോള്‍ നോക്കുകൂലിയില്ലെന്ന് മുഖ്യമന്ത്രിക്ക് പറയേണ്ടി വരുന്നത് അത് ഉണ്ടായിരുന്നതിന്‍റെ തെളിവാണെന്നും വാദിച്ചു. കേരളവും കേന്ദ്രവും ഒത്ത് തീര്‍പ്പ് രാഷ്ട്രീയം കളിക്കുന്നുവെന്ന പ്രതിപക്ഷ വിമര്‍ശനത്തിനിടെയാണ്, സിപിഎമ്മിനെതിരെ ധനമന്ത്രിയുടെ ആക്രമണം ഉണ്ടാവുന്നത്.
ഡീകോഡറുകളുടെയും റിസീവറുകളുടെയും ഉപയോഗത്തിനും വില്പനക്കും പുതിയ നിയന്ത്രണവുമായി കുവൈത്ത്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam