
തിരുവനന്തപുരം: പിഎസ്‍സി വഴി നിയമനം ലഭിച്ചിട്ടും പിരിച്ചുവിടപെട്ട 67 ഹയര്‍ സെക്കൻഡറി അധ്യാപകര്‍ സമരത്തിലേക്ക്. ഒന്നര വര്‍ഷത്തിലേറെ ജോലി ചെയ്ത ജൂനിയര്‍ ഇംഗ്ലീഷ് അധ്യാപകരാണ് തസ്തിക പുനര്‍ നിര്‍ണയത്തിന്‍റെ പേരിൽ പുറത്തായത്. ഒഴിവുകൾ വരുന്ന മുറക്ക് സീനിയോറിറ്റി അടിസ്ഥാനത്തിൽ നിയമനം നൽകുമെന്നാണ് വിദ്യാഭ്യാസ വകുപ്പ് പറയുന്നത്. എങ്കിലും അധ്യാപകർ കടുത്ത ആശങ്കയിലാണ്.
ഉണ്ടായിരുന്ന സര്‍ക്കാര്‍ ജോലി രാജി വച്ച് മെച്ചപ്പെട്ട ശമ്പളം പ്രതീക്ഷിച്ച് സ്വപ്നമായ ഹയര്‍ സെക്കൻഡറി അധ്യാപക ജോലിയിൽ കയറിയവരാണ് വഴിയാധാരമായത്. നിയമനം ലഭിച്ച് ഒന്നര വര്‍ഷം കഴിഞ്ഞപ്പോഴാണ് ഒഴിവില്ലെന്ന കാരണം പറഞ്ഞ് സംസ്ഥാന സര്‍ക്കാർ ഇവരെ കൂട്ടമായി പിരിച്ചുവിട്ടത്. 2017ലെ വിജ്ഞാപനം അനുസരിച്ച് 2018ലെ പരീക്ഷയിൽ മുന്നിലെത്തി 2019ലെ റാങ്ക് ലിസ്റ്റിൽ നിന്ന് 2021ൽ സ്ഥിര നിയമനം കിട്ടിയവര്‍ക്കാണ് വിദ്യാഭ്യാസ വകുപ്പിന്‍റെ വിചിത്ര ഉത്തരവിലൂടെ ജോലി പോയത്. കഴിഞ്ഞമാസം 31 നാണ് ഇവരെ പിരിച്ചുവിട്ടത്. .
നീതി തേടി സെക്രട്ടേറിയറ്റിനു മുന്നിൽ ഈസ്റ്റര്‍ ദിനത്തിൽ യാചക സമരം നടത്തേണ്ട ഗതികേടിലായി അധ്യാപകര്‍. തസ്തിക പുനര്‍നിര്‍ണയത്തിന്‍റെ ഭാഗമായി സീനിയര്‍ അധ്യാപകര്‍ ആഴ്ചയിലെടുക്കേണ്ട ക്ലാസ് 24ൽ നിന്ന് 25 ആക്കിയിരുന്നു. ഇതോടെ ജൂനിയേഴ്സ് എടുക്കേണ്ട ക്ലാസുകൾ ഏഴിൽ നിന്ന് ആറായി കുറഞ്ഞു. ഇതാണ് 67 അധ്യാപകര്‍ വിദ്യാഭ്യാസവകുപ്പിന് അധികപ്പറ്റാകാൻ കാരണം. +1, +2 പരീക്ഷാ ഡ്യൂട്ടി കൂടി ചെയ്ത അധ്യാപകരാണ് തൊഴിൽ തിരിച്ചു കിട്ടാൻ തെരുവിലിറങ്ങിയത്.
സമാന സാഹചര്യമുള്ളപ്പോൾ എയ്ഡഡ് സ്കൂളിലെ അധ്യാപകര്‍ക്ക് കിട്ടിയ തൊഴിൽ സംരക്ഷണം സര്‍ക്കാര്‍ സ്കൂളുകളിലും വേണമെന്നാണ് ഇവരുടെ ആവശ്യം. അധ്യാപകരുടെ പുനര്‍ വിന്യാസം മന്ത്രിസഭയുടെ അംഗീകാരത്തോടെ നടപ്പാക്കുമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്‍റെ വിശദീകരണം. ജോലിയുള്ളവരെ പിരിച്ചുവിട്ടിട്ട് ഹയര്‍ സെക്കൻഡറി ജൂനിയര്‍ ഇംഗ്ലീഷ് അധ്യാപക തസ്തികയിലേക്ക് പുതിയ റാങ്ക് പട്ടിക പുറത്തിറക്കിയത് പ്രഹസനമാണെന്നും ഈ അധ്യാപകര്‍ പറയുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam