Omicron : 'സംസ്ഥാനത്ത് ഒമിക്രോണ്‍ തരംഗം'; കൊവിഡില്‍ 94 % ഒമിക്രോണും 6 % ഡെല്‍റ്റ വകഭേദവുമെന്ന് ആരോഗ്യമന്ത്രി

By Web TeamFirst Published Jan 27, 2022, 5:33 PM IST
Highlights

പ്രമേഹം ഉള്ളവർ, വൃക്കരോഗികൾ എന്നിവർ  ആരോഗ്യ പ്രവർത്തകരുടെ നിർദേശാനുസരണം ഗൃഹപരിചരണത്തിൽ കഴിയേണ്ടതാണ്. മൂന്ന് ദിവസം വരെ പനിയുണ്ടെങ്കിൽ ആശുപത്രിയിലേക്ക് മാറണം. 

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നാംതരം​ഗം ഒമിക്രോണ്‍ (Omicron) തരം​ഗമെന്ന് ആരോ​ഗ്യമന്ത്രി വീണ ജോര്‍ജ് (Veena George). കൊവിഡ് കേസുകളില്‍ 94 ശതമാനം ഒമിക്രോണ്‍ കേസുകളും 6 ശതമാനം ഡെല്‍റ്റ വകഭേദവുമെന്ന് പരിശോധനയില്‍  വ്യക്തമായതായി മന്ത്രി പറഞ്ഞു. ഐസിയു ഉപയോ​ഗത്തില്‍ രണ്ട് ശതമാനം കുറവുണ്ടായി. വെന്‍റിലേറ്ററിലും കുറവുണ്ടായി. കൊവിഡ് വാര്‍ റൂം പ്രവര്‍ത്തനം തുടങ്ങിയതായും മന്ത്രി പറഞ്ഞു. 

ആരോ​ഗ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് മോണിറ്ററിം​ഗ് സെല്‍ രൂപീകരിക്കും. 0471 2518584 നമ്പറിലായിരിക്കും ബന്ധപ്പെടേണ്ടത്.  24 മണിക്കൂറും ജില്ലകളിൽ കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തിക്കും. ഒമിക്രോണിന്‍റെ തീവ്രത ഡെൽറ്റേയാക്കാൾ കുറവാണെങ്കിലും വൈറസിനെ നിസാരമായി കാണരുത്. ചുമ, കടുത്ത പനി എന്നിവ മാറാതെ നിൽക്കുന്നെങ്കിൽ ഗൗരവമാണ്. ഡോക്ടറെ സമീപിക്കണം. കൊവിഡ് രോ​ഗികളില്‍ 96.4 ശതമാനം വീട്ടില്‍ തന്നെയാണ് കഴിയുന്നത്. ഗൃഹപരിചരണത്തിന് ആശുപത്രിയിലേത് പോലെതന്നെ പ്രാധാന്യം നല്‍കണമെന്നും മന്ത്രി പറഞ്ഞു. 

പ്രമേഹം ഉള്ളവർ, വൃക്കരോഗികൾ എന്നിവർ  ആരോഗ്യ പ്രവർത്തകരുടെ നിർദേശാനുസരണം ഗൃഹപരിചരണത്തിൽ കഴിയേണ്ടതാണ്. തളര്‍ച്ച അനുഭവപ്പെട്ടാല്‍ ഡോക്ടറുടെ പരിചരണം തേടണം. മൂന്ന് ദിവസം വരെ പനിയുണ്ടെങ്കിൽ ആശുപത്രിയിലേക്ക് മാറണം. ഗുരുതര രോഗികൾ, എച്ച്ഐവി പൊസിറ്റീവ് രോഗികൾ എന്നിവർ പൊസിറ്റീവായാൽ ഉടൻ ആശുപത്രിയിലേക്ക് മാറണം. എല്ലാ ആശുപത്രികളിലും പോസ്റ്റ് കൊവിഡ് ക്ലിനിക്കുകൾ രൂപീകരിക്കും. 50% ശതമാനം കിടക്കൾ സ്വകാര്യ ആശുപത്രികൾ കൊവിഡ് രോഗികൾക്ക് മാറ്റിവയ്ക്കണം. ചികിത്സാ സൗകര്യമില്ലെന്ന് പറഞ്ഞ് ചികിത്സ നിഷേധിച്ചാൽ ആശുപത്രികൾക്കെതിരെ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു. 

click me!