
തൃശൂർ: മദ്യപിച്ചെത്തിയ അച്ഛൻ 12 കാരനെ വെട്ടി പരിക്കേൽപ്പിച്ചു. തൃശൂർ പനമ്പിള്ളിയിലാണ് സംഭവം. വാനത്ത് വീട്ടിൽ പ്രഭാതാണ് രാവിലെ 10 മണിയോടെ മകൻ ആനന്ദ കൃഷ്ണനെ വെട്ടിയത്. കഴുത്തിന് പരിക്കേറ്റ കുട്ടിയെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നില ഗുരുതരമല്ല. പിതാവിനെ വിയ്യൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ സ്ഥിരമായി മദ്യപിച്ചെത്തി ബഹളം വെക്കാറുണ്ടെന്ന് പൊലീസ് പറയുന്നു. ഇയാള്‍ക്കെതിരെ പോക്സോ കേസടക്കം ഉണ്ടായിരുന്നു. ഇന്ന് രാവിലെയാണ് 12 വയസ്സുള്ള മകനെ വെട്ടിപ്പരിക്കേല്‍പിക്കുന്നത്. കുട്ടിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. മാതാവിന്‍റെയും മൊഴിയെടുത്തു. ഇയാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കേസെടുക്കുമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.
തൃശൂരില്‍ മദ്യപിച്ച് സ്കൂൾ വാഹനമോടിച്ച രണ്ട് ഡ്രൈവർമാർ പിടിയിലായി. ചേർപ്പ് തൃശൂർ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് മദ്യപിച്ച് സ്കൂൾ ബസ് ഓടിച്ച 2 ഡ്രൈവർമാരെ പിടികൂടിയത്.
ഇന്നലെ രാവിലെയായിരുന്നു പരിശോധന. ഡ്രൈവർമാർ മദ്യപിച്ചിട്ടുണ്ടന്ന് തെളിഞ്ഞതിനെ തുടർന്ന് കുട്ടികളെ സ്കൂളുകളിൽ എത്തിക്കുന്ന ചുമതല അസിസ്റ്റന്റ് മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ അരുൺ സി സുരേന്ദ്രൻ ഏറ്റെടുത്തു. പിടിയിലായ 2 ഡ്രൈവർമാരുടെയും ഡ്രൈവിങ് ലൈസൻസ് ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്തെന്ന് എം വി ഡി അറിയിച്ചു.
വയനാട് ജില്ലയിലെ പിലാക്കാവ് സെന്‍റ് ജോസഫ്‌സ് ദേവാലയത്തിന്‍റെ ഗ്രോട്ടോ തകര്‍ത്ത് രൂപം നശിപ്പിച്ച സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റിൽ. ഒണ്ടയങ്ങാടി താഴുത്തുംകാവയല്‍ അമിത് ടോം രാജീവ്, രുമത്തെരുവ് തൈക്കാട്ടില്‍ റിവാള്‍ഡ് സ്റ്റീഫന്‍, പിലാക്കാവ് മുരിക്കുംകാടന്‍ മുഹമ്മദ് ഇന്‍ഷാം എന്നിവരാണ് പിടിയിലായത്. പ്രതികള്‍ക്കെതിരെ അതിക്രമിച്ച് കടന്ന് നാശനഷ്ടങ്ങള്‍ വരുത്തിയതിനും ഇരു വിഭാഗങ്ങള്‍ക്കുമിടയില്‍ സ്പര്‍ദ്ധയുണ്ടാക്കാന്‍ ശ്രമിച്ചതും അടക്കമുള്ള വിവിധ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്.
മദ്യലഹരിയില്‍ പരസ്പരമുണ്ടായ ബഹളത്തിനും കയ്യാങ്കളിക്കുമിടയില്‍ ഗ്രോട്ടോ തകര്‍ത്തതാണെന്നാണ് പൊലീസിന് ഇവര്‍ മൊഴി നല്‍കിയിരിക്കുന്നത്. മദ്യശാലയിൽ ഒരുമിച്ചിരിക്കുന്നതും ഇരുചക്രവാഹനത്തില്‍ സഞ്ചരിക്കുന്നതിന്റേയും മറ്റും സിസിടിവി ദൃശ്യമടക്കമുള്ള തെളിവുകളും പൊലീസ് ശേഖരിച്ചിരുന്നു. ഇതിന പിന്നാലെയാണ് പ്രതികൾ കുടുങ്ങിയത്. ഇത് രണ്ടാം തവണയാണ് ഈ ഗ്രോട്ടോ ആക്രമിക്കപ്പെടുന്നത്. അന്നും സമീപവാസിയായ യുവാവിനെ പിടികൂടിയിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam