
തിരുവനന്തപുരം: ഉച്ചക്കട ,വട്ടവിളയിലുള്ള തടിമില്ലിൽ തീപിടിച്ചു. ഇന്ന് പുലർച്ചയായിരുന്നു സംഭവം. ഫയർഫോഴ്സ് കൃത്യ സമയത്തെത്തി തീയണച്ചതോടെ വൻ ദുരന്തം ഒഴിവായി. രാവിലെ അഞ്ചു മണിയോടെ മില്ലിന് സമീപം തീയും പുകയും ഉയരുന്നതു കണ്ട തടിമില്ലിലെ ജീവനക്കാരാണ് ഫയർഫോഴ്സിനെ വിവരം അറിയിച്ചത്. പിന്നാലെ വിഴിഞ്ഞം യൂണിറ്റിൽ നിന്നും ഫയർഫോഴ്സ് എത്തി തീ നിയന്ത്രണ വിധേയമാക്കി.
അസിസ്റ്റന്‍റ് സ്റ്റേഷൻ ഓഫീസർ അലി അക്ബറിന്‍റെ നേതൃത്വത്തിൽ ഏഴംഗ സംഘമാണ് രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായത്. രാത്രി പെയ്ത മഴയിൽ വെള്ളം സ്വിച്ച് ബോർഡിൽ വീണുണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടിക്കാൻ കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. തീ പിടിച്ച മില്ലിനോട് ചേർന്നുണ്ടായ ഷെഡ്ഡിൽ സൂക്ഷിച്ചിരുന്ന ഫർണിച്ചർ ഉരുപ്പടികൾ കത്തിപ്പോയി. നഷ്ടം കണക്കാക്കിയിട്ടില്ല. മരത്തടികളും വിറകും മരപ്പൊടിയും നിറഞ്ഞ മില്ലിൽ തീ പടർന്ന് തുടങ്ങിയ സമയത്ത് തന്നെ ഫയർഫോഴ്സിന് എത്താനായതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്. ഫയർഫോഴ്സ് തീയണച്ച് മടങ്ങിയ ശേഷം പ്രദേശത്ത് വീണ്ടും മഴ തുടങ്ങി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam