
തിരുവനന്തപുരം: സംഘടന തെരെഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെ സംസ്ഥാന കോൺഗ്രസിൽ(congress) പുന:സംഘടന പാടില്ലെന്നു ആവർത്തിച്ചു ഗ്രൂപ്പുകൾ(groups).കോൺഗ്രസ്സ് പുന:സംഘടനയിൽ എതിർപ്പ് ആവർത്തിച്ച് എ ഐ ഗ്രൂപ്പുകൾ വീണ്ടും രംഗത്തെത്തി. സംഘടന തെരഞ്ഞെടുപ്പെന്ന സമ്പൂർണ്ണ നേതൃ യോഗ തീരുമാനം നിർവഹക സമിതി ചർച്ച വഴി മറി കടക്കാൻ ആകില്ലെന്നാണ് ഗ്രൂപ്പുകളുടെ നിലപാട്. ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഹൈക്കമാണ്ടിന് വിടുമെന്ന് കെ സുധാകരൻ നേതൃ യോഗത്തിൽ പ്രഖ്യാപിച്ചത് മാറ്റരുതെന്നും ഗ്രൂപ്പുകൾ ആവശ്യപ്പെടുന്നു.
പുന:സംഘടന നിർത്തിവയ്ക്കാനുള്ള ഗ്രൂപ്പുകളുടെ ആവശ്യം ഇന്നലെ കെപിസിസി നിർവ്വാഹക സമിതി തള്ളിയിരുന്നു. ഡിസിസി പുന:സംഘടന നടത്താനും തീരുമാനമായിരുന്നു. സംഘടനാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ പുനസംഘടന വേണ്ടെന്ന് ഗ്രൂപ്പ് നേതാക്കൾ ഇന്നലത്തെ നേതൃയോഗത്തിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ബ്ലോക്ക് തലം വരെ പുനസംഘടിപ്പിക്കാൻ തീരുമാനിച്ചു. അംഗത്വ വിതരണം യൂണിറ്റ് തലത്തിൽ തടത്താനും തീരുമാനിച്ചു. ബൂത്ത് തലത്തിൽ നടത്തണമെന്ന ഗ്രൂപ്പ് നേതാക്കളുടെ ആവശ്യവും തള്ളി പൂർണ്ണ പുന:സംഘടനയെ 11 ഡിസി സി പ്രിസിഡൻ്റുമാർ പിന്തുണച്ചപ്പോൾ ഒഴിവുകൾ നികത്തിയിൽ മതിയെന്ന് ആലപ്പുഴ കോട്ടയം മലപ്പുറം ഡിസിസി പ്രസിഡൻ്റുമാർ നിർദ്ദേശിച്ചു.
പുനസംഘടിപ്പിക്കപ്പെട്ട കെപിസിസിയുടെ കഴിഞ്ഞ ദിവസത്തെ ആദ്യയോഗത്തിൽ കെ സുധാകരനും ഗ്രൂപ്പ് നേതാക്കളും നേർക്കുനേർ പോരിലായിരുന്നു. പുതിയ ജനറൽ സെക്രട്ടറിമാരും വൈസ് പ്രസിഡന്റുമാരും ചുമതല ഏൽക്കാനെത്തിയ യോഗത്തിൽ ഗ്രൂപ്പ് നേതാക്കൾ ലക്ഷ്യമിട്ടത് കെ സുധാകരനെയായിരുന്നു. സംഘടനാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് എഐ ഗ്രൂപ്പുകൾ കൈകോർത്തായിരുന്നു കെപിസിസി അധ്യക്ഷനെ കടന്നാക്രമിച്ചത്. പ്രസിഡന്റ് തന്നെ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇനി പുനസംഘടന വേണ്ടെന്ന് പറഞ്ഞ് ആദ്യം വെടി പൊട്ടിച്ചത് കെ ബാബുവായിരുന്നു. കെ സി ജോസഫ് ബെന്നി ബഹന്നാൻ എന്നിവർ പിന്തുണയുമായെത്തി.
ബൂത്തിന് താഴെ യൂണിറ്റ് കമ്മിറ്റികളിലും അംഗത്വവിതരണം നടത്തുന്നതിനെ ശക്തമായി ഏതിർത്തു. സുധാകരൻ പുതുതായി രൂപീകരിച്ച യൂണിറ്റ് കമ്മിറ്റികൾ കെ എസ് ബ്രിഗേഡെന്ന് പറഞ്ഞ് ബെന്നി ഗുരുതര ആരോപണമുന്നയിച്ചു. എംപിമാരെയും എംഎൽഎമാരെയും ഇവിടെ സംസാരിക്കാൻ അനുവദിക്കില്ല. എന്നാൽ പിണറായിയോട് സംസാരിക്കുന്നത് പോല തന്നോട് സംസാരിക്കരുതെന്ന് പറഞ്ഞ് പൊട്ടിത്തെറിച്ചായിരുന്നു സുധാകരന്റെ മറുപടി.
ഇത് നിയമസഭയോ പാർലമെന്റോ അല്ല. ഇവിടെ സംസാരിക്കാൻ ചില രീതികളുണ്ട്. യൂണിറ്റ് കമ്മറ്റികൾ പരിശീലനകേന്ദ്രങ്ങൾ മാത്രമാണെന്നും അവിടെ ജനപ്രതിനിധികളാരും സംസാരിക്കാറില്ല. പുനസംഘടന നിർത്തിവയ്ക്കുന്നതിനെക്കുറിച്ച് ഹൈക്കമാൻഡ് തീരുമാനിക്കട്ടെയെന്നും സുധാകരന്‍ മറുപടി പറഞ്ഞു. താരീഖ് അൻവറിന്റെയും കെ സി വേണുഗോപാലിന്റെയും സാന്നിധ്യത്തിലായിരുന്നു ഏറ്റുമുട്ടൽ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam