
കണ്ണൂര്‍: രാഷ്ട്രീയം പറയേണ്ടിടത്ത് ഇനിയും പറയുമെന്ന് നിയുക്ത സ്പീക്കര്‍ എ എന്‍ ഷംസീര്‍. പാര്‍ട്ടി ഏല്‍പ്പിക്കുന്ന ചുമതല നന്നായി ചെയ്തിട്ടുണ്ട്. മന്ത്രിയാകണോ സ്പീക്കര്‍ ആകണമോ എന്ന് തീരുമാനിക്കുന്നത് പാര്‍ട്ടിയാണെന്നും ഷംസീര്‍ പ്രതികരിച്ചു. സഭയ്ക്കുള്ളില്‍ ഭരണഘടനാപരമായ രീതിയില്‍ മാത്രമെ പ്രവര്‍ത്തിക്കുകയുള്ളു. ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോകുമെന്നും ഷംസീര്‍ കണ്ണൂരില്‍ പറഞ്ഞു.
നിലവില്‍ സിപിഎം സംസ്ഥാന സമിതി അംഗമായ ഷംസീര്‍ തലശ്ശേരിയില്‍നിന്ന് രണ്ടാം തവണയാണ് എംഎൽഎയായി തെരഞ്ഞെടുക്കപ്പെട്ടത്. കണ്ണൂർ സർവകലാശാലയുടെ പ്രഥമ ചെയർമാൻ, എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി, ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ച് പടിപടിയായി വളര്‍ന്നു. എൽഎൽഎം ബിരുദധാരിയാണ്. തലശ്ശേരി പാറാൽ ആമിനാസിൽ റിട്ട. മർച്ചന്റ് നേവി ഉദ്യോഗസ്ഥൻ പരേതനായ കോമത്ത് ഉസ്മാന്റെയും എ എൻ സെറീനയുമാണ് മാതിപിതാക്കള്‍. ഡോ. പി.എം. സഹലയാണ് ഭാര്യ. മകൻ: ഇസാൻ.
അപ്രതീക്ഷിതം! സഭാനാഥനാകാന്‍ എഎന്‍ ഷംസീര്‍
അതേസമയം, സ്പീക്കർ എം ബി രാജേഷ് ഇന്ന് രാജി സമർപ്പിക്കും. മന്ത്രിയായി ചൊവ്വാഴ്ച രാവിലെ 11 മണിക്ക് സത്യപ്രതിജ്ഞ ചെയ്യും. സ്പീക്കർ തെരഞ്ഞെടുപ്പിനായി ഒരു ദിവസത്തെ പ്രത്യേക സഭ സമ്മേളനം ചേരുന്നതും സർക്കാർ പരിഗണനയിലുണ്ട്. സ്പീക്കർ രാജിവയ്ക്കുന്ന സാഹചര്യത്തിൽ ഡെപ്യൂട്ടി സ്പീക്കർ ചുമതലകൾ നിർവഹിക്കും. സിപിഎം സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട എം വി ഗോവിന്ദൻ മന്ത്രിസ്ഥാനം ഇന്നലെ രാജിവച്ചിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റെടുത്തതിന് പിന്നാലെ എം വി ഗോവിന്ദന്‍ മന്ത്രിസഭയില്‍ നിന്ന് രാജിവെച്ചതിനെ തുടര്‍ന്നാണ് എം ബി രാജേഷ് മന്ത്രി സ്ഥാനത്തേക്ക് എത്തുന്നത്. എക്സൈസ്, തദ്ദേശ വകുപ്പ് മന്ത്രിയായിരുന്നു എംവി ഗോവിന്ദന്‍. അതേ വകുപ്പുകള്‍ തന്നെ എംബി രാജേഷിന് നല്‍കിയേക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam