കുട്ടികളെ കെ സുധാകരൻ ലക്ഷ്യമിട്ടിരുന്നു എന്ന പിണറായി വിജയന്‍റെ ആരോപണം ആദ്യമായി പറയുന്നതല്ലെന്നും എ വിജയരാഘവൻ
തിരുവനന്തപുരം: അമ്പത് വര്‍ഷം മുമ്പ് ബ്രണ്ണൻ കോളേജ് കാലത്തെ സംഘര്‍ഷങ്ങൾ ഓര്‍മ്മിപ്പിച്ച് കെപിസിസി പ്രസിഡന്‍റും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിലുണ്ടായ വാഗ്വാദം സ്വീകരിക്കാൻ ആഗ്രഹിക്കാത്ത തലത്തിലേക്ക് വളര്‍ത്തിയത് കെ സുധാകരൻ ആണെന്ന് സിപിഎം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവൻ. കെപിസിസി പ്രസിഡന്‍റ് സ്ഥാനത്ത് എത്തിയത് മുതൽ മുഖ്യമന്ത്രി പിണറായി വിജയനെ ലക്ഷ്യമിട്ടാണ് കെ സുധാകരന്‍റെ നീക്കങ്ങൾ.
കെ സുധാകരൻ ഉന്നയിച്ച കാര്യങ്ങൾക്ക് മറുപടി നൽകുകമാത്രമാണ് മുഖ്യമന്ത്രി ചെയ്തത്. കുട്ടികളെ കെ സുധാകരൻ ലക്ഷ്യമിട്ടിരുന്നു എന്ന പിണറായി വിജയന്‍റെ ആരോപണം ആദ്യമായി പറയുന്നതല്ലെന്നും എ വിജയരാഘവൻ പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കളാകെ ബിജെപിയോട് മൃദു സമീപനം ഉള്ളവരാണ്.
കേരളത്തിലെ പൊതു സമൂഹത്തിന് പിണറായിയുടെ പൊതു ജീവിതം അറിയാം. കെ സുധാകരൻ ഉന്നയിച്ച രാഷ്ട്രീയ ക്രിമിനൽ എന്ന പ്രയോഗം ആര്‍ക്കാണ് ചേരുക എന്ന് ജനങ്ങൾക്ക് നന്നായി അറിയാമെന്നും എ വിജയരാഘവൻ പറഞ്ഞു. മുഖ്യമന്ത്രിയെ കടന്നാക്രമിച്ചും
വെല്ലുവിളിച്ചുമാണ് ഇന്ന് കെ സുധാകരൻ വാര്‍ത്താ സമ്മേളനം നടത്തിയത്. മക്കളെ തട്ടി കൊണ്ടുപോകാൻ ശ്രമിച്ചെന്ന ആരോപണം കള്ളമാണെന്നും തെളിയിക്കാൻ പിണറായിയെ വെല്ലുവിളിക്കുന്നു എന്നും കെ സുധാകരൻ കൊച്ചിയിൽ പറഞ്ഞിരുന്നു. ഇതിന് ശേഷമാണ് എ വിജയരാഘവന്റെ പ്രതികരണം.