
തിരുവനന്തപുരം: മുസ്ലീം ലീഗിനോടുള്ള സിപിഎം സമീപനത്തിൽ മാറ്റമൊന്നും വന്നിട്ടില്ലെന്ന് എ വിജയരാഘവൻ. ലീഗുമായി ബന്ധപ്പെട്ട സിപിഎം നിലപാട് വ്യക്തമാണ്. ഇ പി ജയരാജന്റെ പ്രസ്താവനയിൽ നിന്ന് വാചകം അടർത്തിയെടുത്ത് വിവാദമുണ്ടാക്കി വാർത്തയാക്കാൻ ശ്രമിക്കേണ്ടെന്നും എ വിജരാഘവൻ പ്രതികരിച്ചു.
ഇപിയുടെ പ്രസ്താവനയെക്കുറിച്ച് അറിയില്ല. അഭിമുഖത്തിലെ ഒരു വാചകമെടുത്ത് ചോദിക്കേണ്ട എന്നും മാധ്യമപ്രവർത്തകരോട് എ വിജയരാഘവൻ പറഞ്ഞു. ഇടതുമുന്നണി വിപുലീകരണം സംബന്ധിച്ചും അദ്ദേഹം പ്രതികരിച്ചു. രാഷ്ട്രീയത്തിൽ നാളെ പലതും സംഭവിക്കാം. ഇപ്പോൾ എൽഡിഎഫ് നല്ല രീതിയിൽ മുന്നോട്ട് പോകുന്നുണ്ട്. പി ശശിയുടെ നിയമനത്തിൽ വിവാദത്തിന്റെ ആവശ്യമില്ല. സിപിഎം സംസ്ഥാന കമ്മിറ്റിയോഗം ചേർന്നിരുന്നു. എല്ലാവർക്കും ചുമതലകൾ വിഭജിച്ച് നൽകി. എല്ലാം സാധാരണ നടപടി ക്രമം മാത്രമാണ്. കാര്യങ്ങൾ പാർട്ടി ചർച്ച ചെയ്ത് ഏകകണ്ഠമായി അംഗീകരിച്ചു. പറയേണ്ടത് പാർട്ടി സംസ്ഥാന സെക്രട്ടറി പറഞ്ഞിട്ടുണ്ട് എന്നും എ വിജയരാഘവൻ പറഞ്ഞു.
കോൺഗ്രസിനെ തള്ളിപ്പറഞ്ഞ് വരികയാണെങ്കിൽ ലീഗിനെ മുന്നണിയിലെടുക്കുന്ന കാര്യത്തിൽ ചർച്ചയാകാമെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ പറഞ്ഞിരുന്നു. ഈ പശ്ചാത്തലത്തിലാണ് എ വിജയരാഘവന്റെ പ്രതികരണം. മുന്നണി മാറുന്ന കാര്യം ലീഗിന്റെ അജണ്ടയിലില്ലെന്ന് മാത്രം പ്രതികരിച്ച പി കെ കുഞ്ഞാലിക്കുട്ടിയെ ഇപി ജയരാജൻ ഇന്ന് പരോക്ഷമായി പ്രശംസിക്കുകയും ചെയ്തിട്ടുണ്ട്. 'രാഷ്ട്രീയകാര്യങ്ങളിൽ നയരൂപീകരണത്തിലൊക്കെ ഒരു കിംഗ്‍മേക്കറാണ് കുഞ്ഞാലിക്കുട്ടി. അദ്ദേഹം എന്താണുദ്ദേശിച്ചതെന്ന് അദ്ദേഹത്തോട് ചോദിച്ചുനോക്കൂ' എന്നാണ് ഒരു ചിരിയോടെ ഇ പി പറഞ്ഞത്.
Read Also: 'ഇടത്തോട്ട് കോണി ചാരണ്ട', ഇപിയെ തള്ളി കാനം, കുഞ്ഞാലിക്കുട്ടി 'കിംഗ്‍മേക്കറെ'ന്ന് ഇപി
അതേസമയം, യുഡിഎഫിനെക്കുറിച്ച് ഇ പി ജയരാജന് ടെൻഷൻ വേണ്ട എന്നാണ് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പ്രതികരിച്ചത്. യുഡിഎഫിൽ കാര്യങ്ങൾ ഭദ്രമാണ്. പ്രശ്നം എൽഡിഎഫിൽ ആണ്. വൈദ്യതി മന്ത്രിക്ക് എതിരെ സിപിഎം വിമർശനം വന്നല്ലോ. അതാദ്യം പരിഹരിക്കൂ എന്നാണ് സതീശൻ അഭിപ്രായപ്പെട്ടത്.
Read Also: ബസ് ചാർജ് വർധന അശാസ്ത്രീയം: വി ഡി സതീശൻ
ബസ് ചാർജ് വർധന അശാസ്ത്രീയമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. മിനിമം നിരക്കിൽ സഞ്ചരിക്കാവുന്ന ദൂരം 2.5 കിലോ മീറ്റർ ആയി കുറച്ചു. എല്ലാ ഫെയർ സ്റ്റേജിലും അപാകതയുണ്ട്. കിലോ മീറ്റർ നിരക്ക് പ്രത്യക്ഷത്തിൽ ഒരു രൂപ ആണെങ്കിലും ആകെ കണക്ക് നോക്കിയാൽ നാല് രൂപ വരെ ആകും. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ബസ് ചാർജ് കേരളത്തിലാണ്. ചാർജ് കൂട്ടേണ്ട എന്ന് പറയുന്നില്ല. ഫ്യുവൽ സബ്‌സിഡി കെഎസ്ആർടിസിക്ക് നൽകണം എന്ന നിർദേശം നടപ്പാക്കിയില്ല.
സിൽവർ ലൈൻ സർവെയെ ശക്തമായി എതിർക്കും. പ്രതിപക്ഷം ഉന്നയിച്ച ചോദ്യങ്ങൾക്ക് കെ റെയിൽ മറുപടി തരുന്നില്ല. ഇട്ട കല്ലുകൾ പിഴുതെറിയും. എത്ര കേസ് എടുത്താലും പിന്നോട്ടില്ല.
പി ശശിയുടെ നിയമനം സിപിഎമ്മിന്റെ ആഭ്യന്തര കാര്യമാണ്. പ്രതിപക്ഷം അതിൽ അഭിപ്രായം പറയുന്നില്ല. പി ജെ കുര്യന്റെ അഭിമുഖ വിവാദത്തിൽ ആശയക്കുഴപ്പം ഇല്ല. കുര്യൻ തന്നോടും കെപിസിസി അധ്യക്ഷനോടും വ്യക്തത വരുത്തിയെന്നും വി ഡി സതീശൻ പറഞ്ഞു.