
കൊച്ചി: കൊച്ചിയിലെ പൊലീസ് മർദ്ദനത്തിൽ പ്രതിഷേധിച്ച് നോർത്ത് പൊലീസ് സ്റ്റേഷനിലേക്ക് കോൺഗ്രസ് മാർച്ച് നടത്തി. മർദ്ദനത്തിൽ പരിക്കേറ്റ റിനീഷിൻ്റെ അമ്മ റീന സിറ്റി പൊലീസ് കമ്മീഷണർക്കും അസി. കമ്മീഷണർക്കും പരാതി നൽകി. ഉമ തോമസ് എം.എൽ.എ, ഡി.സി സി പ്രസിഡണ്ട് മുഹമ്മദ് ഷിയാസ് എന്നിവർക്കൊപ്പമെത്തിയാണ് റീന പരാതി നൽകിയത്. അന്വേഷിക്കാൻ അസി. കമ്മീഷണറെ ചുമതല പെടുത്തിയതായി കമ്മീഷണർ പറഞ്ഞു.
ഇന്നലെയാണ് കൊച്ചിയിൽ യുവാവിന് മർദ്ദനമേറ്റത്. കാക്കനാട് സ്വദേശി റിനീഷിനാണ് മർദ്ദനമേറ്റത്. എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിലെ എസ്.എച്ച് ഒ മർദ്ദിച്ചെന്നാണ് പരാതി. ഇന്നലെ ഉച്ച കഴിഞ്ഞാണ് സംഭവം നടന്നത്. ലാത്തികൊണ്ട് കാലിനും കൈ കൊണ്ട് മുഖത്തും എസ് എച്ച്.ഒ അടിച്ചെന്ന് റിനീഷ് പറയുന്നു. അടിയിൽ ലാത്തി പൊട്ടിയെന്നും റിനീഷ് പറഞ്ഞു.
നോർത്ത് പാലത്തിനടിയിൽ, തണലത്ത് ഇരിക്കുകയായിരുന്ന തന്നെ പൊലീസ് മർദ്ദിച്ചുവെന്നാണ് റിനീഷ് പറയുന്നത്. ''കുറച്ച് നേരം കഴിഞ്ഞപ്പോൾ വടിയും കൊണ്ട് ഒരാൾ വരുന്നത് കണ്ടു. അത് പൊലീസാണെന്ന് തോന്നി ഇരുന്നിടത്ത് നിന്ന് എഴുന്നേറ്റു. എന്താണ് ഇവിടെയിരിക്കുന്നതെന്ന് ചോദിച്ചു. തണലായത് കൊണ്ട് ഇരുന്നതാണെന്ന് പറഞ്ഞു. വീടെവിടെയാണെന്ന് ചോദിച്ചപ്പോൾ കാക്കനാടാണെന്ന് പറഞ്ഞു. കാക്കനാട് വീടുള്ളവൻ എറണാകുളം നോർത്ത് പാലത്തിന്റെ കീഴിലെന്തിനാ വന്നിരിക്കുന്നതെന്ന് ചോദിച്ചു. ഇവിടെ ഇരിക്കാൻ പാടില്ലെന്ന് അറിയാൻ പാടില്ലായിരുന്നുവെന്ന് ഞാൻ മറുപടി കൊടുത്തു.''
''മൊബൈൽ കൊടുക്കാൻ പറഞ്ഞപ്പോ പറ്റില്ലെന്ന് പറഞ്ഞ് ഞാൻ ഫോൺ പോക്കറ്റിലിട്ടു. പിന്നെ പരിശോധിക്കണമെന്ന് പറഞ്ഞു. ശരി പരിശോധിക്ക് സാറേന്ന് പറഞ്ഞ് ഞാൻ നിന്നു. പോക്കറ്റിലെന്താണ് ഉള്ളതെന്ന് ചോദിച്ചു. ഹെഡ്സെറ്റ് മാത്രമേയുള്ളൂവെന്ന് പറഞ്ഞപ്പോൾ ലാത്തിവെച്ച് കാലിനടിച്ചു. അടിച്ച വഴിക്ക് ലാത്തി പൊട്ടി. എന്തിനാണ് തല്ലുന്നതെന്ന് ചോദിച്ചപ്പോ മുഖത്ത് കൈവീശി ആവർത്തിച്ച് അടിച്ചു. അങ്ങനെ നാല് പ്രാവശ്യം അടിച്ചു. നിന്നെ സ്റ്റേഷനിൽ കൊണ്ടുപോകാം, കാണിച്ച് തരാമെന്ന് പറഞ്ഞ് വലിച്ച് വേറൊരു സാറ് ജീപ്പിൽ കയറ്റി. പൊലീസ് സ്റ്റേഷനിൽ വെച്ച് പരിശോധിച്ചു. ഒന്നും ഉണ്ടായിരുന്നില്ല. അവിടെ വെച്ച് എനിക്ക് തലകറങ്ങി. പിന്നീട് ആശുപത്രിയിൽ കൊണ്ടുപോയി. ആശുപത്രിയിൽ ഡോക്ടറോട് മർദ്ദനമേറ്റ കാര്യം പറഞ്ഞു. അപ്പോൾ അവിടെ വെച്ച് രണ്ട് വട്ടം ഛർദ്ദിച്ചു' എന്നും റിനീഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
നട്ടുച്ചയ്ക്ക് തണലത്തിരുന്ന യുവാവിന് പൊലീസിന്റെ മർദ്ദനം; കൊച്ചി നോർത്ത് എസ്എച്ച്ഒക്കെതിരെ പരാതി
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam