
മലപ്പുറം: ലഹരിക്കടിമയായി ഡി-അഡിക്ഷൻ സെന്‍ററിൽ ചികിത്സക്കെത്തിയ യുവാവ് മോതിരം വിഴുങ്ങിയെന്ന് പറഞ്ഞതോടെ പൊല്ലാപ്പിലായി ബന്ധുക്കളും നാട്ടുകാരും. മോതിരം പുറത്തെടുക്കാനായി യുവാവിനെ ആശുപത്രിയിലെത്തിച്ചപ്പോൾ ഇറങ്ങിയോടി പുഴയിൽച്ചാടി. തിരൂരിലാണ് സംഭവം.
പുഴയില്‍ ചാടിയ യുവാവിനെ നാട്ടുകാരും ബന്ധുക്കളും ചേർന്ന് ഉടൻ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെട്ടം വിആർസി ഡി അഡിക്ഷൻ സെന്‍ററിൽ ചികിത്സയ്ക്കായി വന്നതാണ് നോർത്ത് പറവൂർ സ്വദേശിയായ 26 കാരൻ.
ബന്ധുക്കൾ ചികിത്സയ്ക്കായി സെന്‍ററിലെത്തിച്ചതോടെ താൻ വഴിയിൽവെച്ച് മോതിരം വിഴുങ്ങിയിട്ടുണ്ടെന്ന് യുവാവ് ആശുപത്രി അധികൃതരോട് പറഞ്ഞു. തുടർന്ന് യുവാവിനെ തിരൂരിലെ സ്വകാര്യ ആശുപത്രിയിൽ മോതിരം പുറത്തെടുക്കാൻ എത്തിക്കുകയും ചെയ്തു. എക്സ്റേയിൽ വയറ്റിൽ മോതിരം കണ്ടു. മലവിസർജ്ജനത്തിനൊപ്പം മോതിരം പുറത്തുവരുമെന്ന് പറഞ്ഞ് ആശുപത്രി അധികൃതർ ചികിത്സ നൽകി. തിരിച്ച് വിആർസി ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടയിൽ യുവാവ് ഏറ്റിരിക്കടവ് പാലത്തിനുമുകളിൽനിന്ന് തിരൂർ-പൊന്നാനി പുഴയിലേക്ക് ചാടുകയായിരുന്നു. ഉടൻ തന്നെ രണ്ട് സുഹൃത്തുക്കളും നാട്ടുകാരും അടുത്തുള്ള തോണി ഉപയോഗിച്ച് പുഴയിലിറങ്ങി യുവാവിനെ രക്ഷിച്ചു. സാരമായ പരിക്കുകളോടെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവാവ് പുഴയിൽച്ചാടിയ സംഭവം അറിഞ്ഞ് തിരൂരിൽ നിന്നും അഗ്നിരക്ഷാ സേനയും എത്തിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam