
കൊല്ലം: എ.എ അസീസ് തന്നെ ആര്‍.എസ്.പി സംസ്ഥാന സെക്രട്ടറിയായി തുടരും. കൊല്ലത്ത് നടന്ന ആര്‍.എസ്.പി സംസ്ഥാന സമ്മേളനത്തിലാണ് എ.എ അസീസിനെ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്തത്. സംസ്ഥാന സെക്രട്ടറിയേറ്റിൽ അസീസിന്‍റെ പേര് നിർദ്ദേശിച്ചത് ഷിബു ബേബി ജോൺ. 78 അംഗ സംസ്ഥാന കമ്മറ്റിയെയും തെരഞ്ഞെടുത്തു. ഇത് നാലാം തവണയാണ് എ എ അസീസ് ആർ.എസ്.പി സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെടുന്നത്.
നേരത്തെ അസീസിനെ സംസ്ഥാന സെക്രട്ടറിയായി നിലനിര്‍ത്താന്‍ സംസ്ഥാന സെക്രട്ടറിയേറ്റിൽ സമവായ തീരുമാനം ആയിരുന്നു. ദേശീയ സമ്മേളനത്തിനു ശേഷം സ്ഥാനം ഒഴിയാമെന്നും അസീസ് സമ്മതിച്ചതോടെയാണ് സമവായമായത്. അതിന് ശേഷം ഷിബുബേബി ജോണിന് സെക്രട്ടറി സ്ഥാനം നൽകാമെന്നുമാണ് ധാരണ.
നേരത്തെ സംസ്ഥാന സെക്രട്ടറി സ്ഥാനത്തെ ചൊല്ലി ഷിബു ബേബി ജോണും എ.എ അസീസും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. ഇരുവിഭാഗവും മത്സരം ഉറപ്പിച്ച് തന്നെ മുന്നോട്ട് പോകവെയാണ്. സംസ്ഥാന സെക്രട്ടറിയേറ്റിൽ സമവായം ഉണ്ടായത്. ഇതോടെ ആര്‍എസ്പിയില്‍ മറ്റൊരു പിളര്‍പ്പിലേക്ക് നീങ്ങാനുള്ള സാധ്യതയാണ് അടഞ്ഞത്.
കൊല്ലത്ത് നടക്കുന്ന ആര്‍എസ്പി സംസ്ഥാന സമ്മേളനം ഇന്നാണ് അവസാനിക്കുന്നത്. പാര്‍ട്ടിക്ക് പുതിയ സംസ്ഥാന സെക്രട്ടറി ഉണ്ടാകുമോ എന്ന ചോദ്യമാണ് സമ്മേളനത്തില്‍ പ്രധാനമായും ഉയര്‍ന്നത്. ഇന്നലെ പ്രതിനിധി സമ്മേളനത്തിലടക്കം യുവനേതൃത്വം വരണമെന്ന് ഒരുവിഭാഗം ആവശ്യപ്പെട്ടിരുന്നു.
എൻ.കെ. പ്രേമചന്ദ്രൻ പക്ഷത്തിന്റെ പിന്തുണയാണ് അസീസിന് നിര്‍ണ്ണായകമായത് എന്നാണ് സൂചന. യുഡിഎഫിലെത്തിയത് കൊണ്ട് പര്‍ട്ടിക്ക് കാര്യമായ നേട്ടമുണ്ടായില്ല എന്ന് കഴിഞ്ഞ ദിവസം പ്രതിനിധികൾ വിമര്‍ശിച്ചിരുന്നു. തദ്ദേശ സ്ഥാപനങ്ങളിലേക്ക് ലഭിക്കുന്ന സീറ്റുകളിൽ കോണ്‍ഗ്രസ് വിമതർ മത്സരിക്കുന്ന സ്ഥിതിയാണെന്നും താഴെത്തട്ടിലുള്ള പ്രവര്‍ത്തനം മെച്ചപ്പെടുത്തണമെന്നും പ്രതിനിധികൾ ആവശ്യപ്പെട്ടു.
യുഡിഎഫ് മുന്നണിയിലെത്തിയിട്ട് പാര്‍ട്ടിക്ക് ഗുണമുണ്ടായില്ലെന്ന് സമ്മേളനത്തില്‍ വിമര്‍ശനമുയര്‍ന്നിരുന്നു. ചവറയിലടക്കം കോണ്‍ഗ്രസ് കാര്യക്ഷമമായി പ്രവര്‍ത്തിച്ചില്ലെന്നും തദ്ദേശ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ക്കെതിരെ കോണ്‍ഗ്രസ് വിമത സ്ഥാനാര്‍ഥികള്‍ മത്സരിച്ചെന്നും അംഗങ്ങള്‍ കുറ്റപ്പെടുത്തി. എല്‍ഡിഎഫിലായിരുന്നപ്പോള്‍ അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളിലടക്കം പാര്‍ട്ടിക്ക് സ്ഥാനങ്ങള്‍ ലഭിച്ചിരുന്നെന്നും അംഗങ്ങള്‍ പറഞ്ഞു.
സിപിഎമ്മിനൊപ്പം നില്‍ക്കാമെന്ന് പറഞ്ഞ സിഎ കുര്യന്‍, പിന്നീട് കാല് മാറിയെന്ന് : എം എം മണി
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam