
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ സുരക്ഷ വർധിപ്പിച്ചതിലെ വിമർശനങ്ങൾക്ക് മറുപടിയുമായി ഡി വൈ എഫ് ഐ അഖിലേന്ത്യാ അധ്യക്ഷൻ എ എ റഹീം രംഗത്ത്. ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്തെ സുരക്ഷ ഓർമ്മിപ്പിച്ചാണ് റഹീം രംഗത്ത് വന്നത്. 'തോക്കേന്തിയ കമാൻഡോ പടയുമായി ഒരു മുഖ്യൻ നാട് ഭരിച്ചകാലം. അതും ഇന്ത്യൻ പട്ടാളം അതിർത്തിയിൽ
ഉപയോഗിക്കുന്ന തോക്കുകൾ!!.' - അന്നത്തെ ഏഷ്യാനെറ്റ് ന്യൂസ് വാർത്ത പങ്കുവച്ച് റഹീം ഇങ്ങനെയാണ് ഫേസ്ബുക്കിൽ കുറിച്ചത്.
റഹീമിന്‍റെ കുറിപ്പ് പൂർണരൂപത്തിൽ
എല്ലാ ആരോപണങ്ങളും പൊളിഞ്ഞു പോകുമ്പോൾ, മുഖ്യമന്ത്രിക്ക് സുരക്ഷ കൊടുക്കുന്നതാണ് പ്രതിപക്ഷത്തിന്റെ പുതിയ പ്രശ്നം.
മറവിരോഗം ബാധിച്ചവർക്കായി ഒരു പഴയ വാർത്ത.
തോക്കേന്തിയ കമാന്റോപടയുമായി
ഒരു മുഖ്യൻ
നാട് ഭരിച്ചകാലം.
അതും ഇന്ത്യൻ പട്ടാളം അതിർത്തിയിൽ
ഉപയോഗിക്കുന്ന തോക്കുകൾ!!.
അതേസമയം സ്വപ്നയുടെ ആരോപണത്തിന് പിന്നാലെ പ്രതിഷേധം ശക്തമായതോടെയാണ് മുഖ്യമന്ത്രിയുടെ സുരക്ഷ ശക്തമാക്കിയത്. ഇന്ന് രാവിലെ കോട്ടയത്തും ഉച്ചയ്ക്ക് ശേഷം കൊച്ചിയിലും മുഖ്യമന്ത്രി പരിപാടിയിൽ പങ്കെടുക്കുന്ന സമയത്ത് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയത്. രാത്രി തങ്ങുന്ന തൃശൂരിലും മുഖ്യമന്ത്രിക്ക് വേണ്ടി വലിയ സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. മുഖ്യമന്ത്രി താമസിക്കുന്ന രാമനിലയത്തിൽ കനത്ത പൊലീസ് കാവലാണ് ഒരുക്കിയിരിക്കുന്നത്. ജലപീരങ്കി അടക്കമുള്ള സംവിധാനങ്ങളാണ് സുരക്ഷയ്ക്കായി രാമനിലയത്തിൽ സജ്ജമാക്കിയിട്ടുണ്ട്.
കറുത്ത വസ്ത്രം ധരിച്ചെത്തിയ ട്രാൻസ്ജെൻഡറുകള്‍ കസ്റ്റഡിയില്‍
കൊച്ചിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ പരിപാടി നടക്കുന്ന വേദി കറുത്ത വസ്ത്രം ധരിച്ചെത്തിയ ട്രാന്‍സ്ഡെന്‍ഡര്‍ യുവതികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. രണ്ട് പേരെ പൊലീസ് വലിച്ചിഴച്ച് വാഹനത്തില്‍ കയറ്റി സ്ഥലത്ത് നിന്ന് നീക്കി. മെട്രോയില്‍ യാത്ര ചെയ്യാനെത്തിയപ്പോഴാണ് പൊലീസ് നടപടിയെന്ന് ട്രാന്‍സ്ജെന്‍ഡറുകള്‍ പ്രതികരിച്ചു. പ്രതിപക്ഷ പ്രതിഷേധ സാധ്യതയെ തുടർന്ന് മുഖ്യമന്ത്രിയ്ക്ക് അസാധാരണ സുരക്ഷാ വിന്യാസമാണ് കൊച്ചിയില്‍ പൊലീസ് ഒരുക്കിയിരിക്കുന്നത്.
മൊഴിയിലുറച്ച് നില്‍ക്കുന്നെന്ന് സ്വപ്ന; മാധ്യമങ്ങള്‍ക്ക് മുമ്പില്‍ പൊട്ടിക്കരഞ്ഞു, കുഴഞ്ഞുവീണു