കാലിൽ പ്ലാസ്റ്റിക് കവറിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം...
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും കരിപ്പൂർ വിമാനത്താവളത്തിൽ നിന്നുമായി നാല് കിലോയോളം സ്വർണ്ണം പിടികൂടി. 1.5 കിലോ ഗ്രാം സ്വർണമാണ് തിരുവനന്തപുരം അന്താരാഷ്ട്രവിമാനത്താവളത്തിൽ നിന്ന് പിടികൂടിയത്.
സ്വർണ്ണം കടത്തിയതിന് ഷാർജയിൽ നിന്ന് തിരുവനന്തപുരത്തെത്തിയ കോട്ടയം സ്വദേശി അനന്തുവിനെ പിടികൂടി. വിമാനത്തിൽ അനന്തു ഇരുന്ന സീറ്റിന് കീഴിലാണ് സ്വർണം കണ്ടെത്തിയത്. കസ്റ്റംസും - ഡി ആർ ഐ യും ചേർന്നാണ് സ്വർണ്ണം പിടികൂടിയത്.
അതേസമയം കരിപ്പൂരിൽ രണ്ട് കിലോഗ്രാം സ്വർണമാണ് യാത്രക്കാരനിൽ നിന്ന് പിടികൂടിയത്. സംഭവത്തിൽ ബഹ്റിനിൽ നിന്നെത്തിയ കോഴിക്കോട് കുറ്റിക്കാട്ടൂർ സ്വദേശി റഷീദ് കുടുങ്ങളോത്ത് പിടിയിലായി. 2198 ഗ്രാം സ്വർണമാണ് പിടികൂടിയത്. കാലിൽ പ്ലാസ്റ്റിക് കവറിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം. 90 ലക്ഷം രൂപ വില വരുന്ന സ്വർണമാണ് ഇയാളിൽ നിന്ന് കണ്ടെടുത്തത്.