
തിരുവനന്തപുരം: നാളെ സംസ്ഥാനവ്യാപകമായി വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് ബിജെപിയുടെ വിദ്യാർത്ഥി സംഘടനയായ എബിവിപി. കോഴിക്കോട് കമ്മീഷണർ ഓഫീസിലേക്ക് നടത്തിയ മാർച്ചിനു നേരെയുണ്ടായ പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ചാണ് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
ഉന്നത വിദ്യാഭ്യാസത്തെ തകർക്കുന്ന ഇടതുപക്ഷ സർക്കാരിനെതിരെയും എസ്എഫ്ഐക്കാർക്കെതിരായ കേസുകളിൽ പൊലീസ് തുടരുന്ന നിഷ്ക്രിയത്വത്തിനെതിരെയുമാണ് ഇന്ന് കോഴിക്കോട് കമ്മീഷണർ ഓഫീസിലേക്ക് മാർച്ച് നടത്തിയത്. വിദ്യാഭ്യാസ മേഖലയിൽ ഇടതുപക്ഷത്തിന്റെ അഭ്യാസമാണ് ഇന്ന് കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്നത്.അധികാരത്തിന്റെ ബലത്തിൽ അവകാശ പോരാട്ടങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന വിദ്യാർത്ഥികളെ പോലീസിനെ ഉപയോഗിച്ച് ഇല്ലാതാക്കാം എന്നത് ഇടതുപക്ഷ സർക്കാരിന്റെ വ്യാമോഹം മാത്രമാണെന്നും എബിവിപി സംസ്ഥാന ജോയിന്റ് സെക്രട്ടറി എസ് അരവിന്ദ് പറഞ്ഞു.
കോഴിക്കോട് കമ്മീഷണർ ഓഫീസിലേക്ക് എബിവിപി നടത്തിയ മാർച്ചിൽ സംഘടനയുടെ സംസ്ഥാന സെക്രട്ടറി എൻസിടി ശ്രീഹരി ഉൾപ്പടെ നിരവധി പ്രവർത്തകർക്ക് പൊലീസ് മർദ്ദനത്തിൽ പരിക്കേറ്റതായി എബിവിപി പറയുന്നു. ഈ സാഹചര്യത്തിലാണ് സംസ്ഥാന വ്യാപകമായി നാളെ (ജൂൺ 23) വിദ്യാഭ്യാസ ബന്ദ് നടത്തുമെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam