വിവാഹ ദിനത്തിലെ അപകടം: പ്രതീക്ഷകൾ തെറ്റിയില്ല; നട്ടെല്ലിന് പരിക്കേറ്റ ആവണിയുടെ ശസ്ത്രക്രിയ പൂർത്തിയായി; വിജയകരമെന്ന് ആശുപത്രി

Published : Nov 22, 2025, 01:40 PM IST
Avani Surgery

Synopsis

വിവാഹ ദിനത്തിൽ വാഹനാപകടത്തിൽ നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ ആവണിയുടെ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായി. കൊച്ചിയിലെ വിപിഎസ് ലേക്‌ഷോർ ആശുപത്രിയിൽ നിശ്ചയിച്ച മുഹൂർത്തത്തിൽ ഇന്നലെ ആവണിയും ഷാരോണും വിവാഹിതരായിരുന്നു

കൊച്ചി: വിവാഹ ദിനത്തിൽ അപ്രതീക്ഷിതമായി വന്ന അപകടത്തിൽ നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ ആവണിയുടെ ശസ്ത്രക്രിയ പൂർത്തിയായി. വിപിഎസ് ലേക്‌ഷോർ ആശുപത്രിയിലെ ന്യൂറോ സർജറി വിഭാഗം മേധാവി ഡോ.സുധീഷ് കരുണാകരൻ്റെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയ വിജയമെന്നാണ് ആശുപത്രിയിൽ നിന്ന് ലഭിക്കുന്ന പ്രാഥമിക വിവരം. പരിക്കിൻ്റെ സ്വഭാവമടക്കം വിശദീകരിച്ചുകൊണ്ടുള്ള വിശദമായ മെഡിക്കൽ റിപ്പോർട്ട് പിന്നീട് പുറത്തുവിടും. ഇന്ന് രാവിലെ 9.45 ഓടെയാണ് ശസ്ത്രക്രിയ ആരംഭിച്ചത്. ഉച്ചയോടെയാണ് ശസ്ത്രക്രിയ പൂർത്തിയായത്. ആവണി സർജിക്കൽ ഐസിയുവിൽ നിരീക്ഷണത്തിൽ തുടരുകയാണ്. നില മെച്ചപ്പെടുന്നതിനനുസരിച്ച് ഇവരെ ഇവിടെ നിന്ന് മാറ്റും.

ഇന്നലെ പുലർച്ചെ മൂന്ന് മണിയോടെ വിവാഹത്തിന് മേക്കപ്പിടാനായി കുമരകത്തേക്ക് പോകുമ്പോഴാണ് ആവണിയും രണ്ട് ബന്ധുക്കളും സഞ്ചരിച്ച കാർ നിയന്ത്രണം തെറ്റി മരത്തിലിടിച്ചത്. പരിക്കേറ്റ ആവണിയടക്കം മൂന്ന് പേരെയും കോട്ടയം മെഡിക്കൽ കോളേജിലാണ് ആദ്യം എത്തിച്ചത്. ആവണിയുടെ പരിക്ക് ഗുരുതരമായതിനാൽ പിന്നീട് വിപിഎസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് വീട്ടുകാരുടെ ആവശ്യപ്രകാരം നിശ്ചയിച്ച മുഹൂർത്തത്തിൽ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ വച്ച് ആവണിയുടെയും ഷാരോണിന്റെയും വിവാഹം നടന്നിരുന്നു.

ചേര്‍ത്തല ബിഷപ്പ് മൂര്‍ സ്‌കൂള്‍ അധ്യാപികയാണ് ആവണി. ആലപ്പുഴ കൊമ്മാടി സ്വദേശിയാണ്. ആലപ്പുഴ തുമ്പോളി സ്വദേശിയും ചേര്‍ത്തല കെ.വി.എം കോളജ് ഓഫ് എഞ്ചിനിയറിങ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയിലെ അസി. പ്രഫസറുമാണ് ആവണിയുടെ ജീവിതപങ്കാളിയായ വി.എം. ഷാരോൺ. അപകട വിവരമറിഞ്ഞ് വരന്‍ ഷാരോണും കുടുംബവും ആശുപത്രിയിലെത്തിയിരുന്നു. നിശ്ചയിച്ച മുഹൂര്‍ത്തത്തില്‍ തന്നെ വിവാഹം നടത്തണമെന്ന ഇരുകുടുംബങ്ങളുടെയും ആഗ്രഹം ആശുപത്രി അധികൃതർ അംഗീകരിക്കുകയായിരുന്നു. പകൽ 12.15നും 12.30നും ഇടയിലായിരുന്നു മുഹൂര്‍ത്തം. ആശുപത്രി അധികൃതര്‍ അത്യാഹിത വിഭാഗത്തില്‍ തന്നെ വരന് താലികെട്ടാനുള്ള സൗകര്യമൊരുക്കി. രോഗിക്ക് ഒരുബുദ്ധിമുട്ടുമുണ്ടാകാത്ത വിധത്തില്‍ അത്യാഹിത വിഭാഗത്തിൽ വിവാഹം നടന്നെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്.

PREV
KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കോണ്‍ഗ്രസില്‍ ഒരു ദിവസം മാത്രം; ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്ന തിരുവനന്തപുരത്തെ മുൻ കൗൺസിലർ തിരികെ ബിജെപിയിൽ
'രാഹുലിനെ എതിർത്താൽ വെട്ടുകിളിക്കൂട്ടം പോലെ സൈബർ ആക്രമണം, പുറത്തുവന്നത് ബീഭത്സമായ കാര്യങ്ങൾ, പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ'