പാറ്റൂർ ആക്രമണം, 'ഒളിവിലിരുന്ന് ഗുണ്ടാനേതാക്കള്‍ സുഹൃത്തുക്കളെ ഫോണ്‍ വിളിച്ചു', പ്രതികള്‍ ഊട്ടിയിലെന്ന് പൊലീസ്

By Web TeamFirst Published Jan 19, 2023, 8:52 AM IST
Highlights

പാറ്റൂർ കേസിലെ രണ്ടാം പ്രതി ആരിഫാണ് നിരന്തരമായി ഫോൺ വിളിച്ചത്. സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥയുടെ കുടുംബാംഗത്തെയും സിപിഐ നേതാവിന്‍റെ കുടുംബാംഗത്തെയുമാണ് വിളിച്ചത്.

തിരുവനന്തപുരം: പാറ്റൂർ ആക്രമണക്കേസിലെ മുഖ്യപ്രതി ഗുണ്ടാ നേതാവ് ഓം പ്രകാശിന്‍റെ സഹായികൾ ഒളിവിലിരിക്കെ തലസ്ഥാനത്തെ ഒരു സിപിഐ നേതാവിന്‍റെയും സെക്രട്ടറിയേറ്റിലെ ഉന്നത ഉദ്യോഗസ്ഥയുടെയും ബന്ധുക്കളെ നിരന്തരം ഫോണിൽ വിളിച്ചതായി കണ്ടെത്തൽ. ഉദ്യോഗസ്ഥയുടെ വീട്ടിൽ നിന്നും മൊബൈൽ ഫോൺ പൊലീസ് കണ്ടെടുത്തു. പാറ്റൂർ ഗുണ്ടാ ആക്രമണക്കേസിൽ ഓം പ്രകാശിനൊപ്പം പ്രതികളായ ആസിഫ്, ആരിഫുമാണ് ഒളിവിലിരുന്ന് നിരന്തരം ഉന്നതരുടെ ബന്ധുക്കളെ ഫോണിൽ വിളിക്കുന്നത്. ഒന്നിലധികം സിം കാർഡുകളാണ് പ്രതികള്‍ ഉപയോഗിക്കുന്നത്. 

രണ്ടാം പ്രതിയായ ആരിഫ് പാറ്റൂർ ആക്രമണം നടക്കുന്നതിന് മുമ്പും ഒളിവിൽ പോയതിന് ശേഷവും സെക്രട്ടറിയേറ്റിലെ ഒരു ഉന്നത ഉദ്യോഗസ്ഥയുടെയും സിപിഐ നേതാവിൻെറ ബന്ധുവിനെയും നിരന്തരമായി വിളിച്ചതായി കണ്ടെത്തി. ആരിഫുമായുള്ള സൗഹദ്യം ഇവർക്കുണ്ടായിരുന്നുവെന്ന് പൊലിസ് പറയുന്നു.  ഇന്നലെ സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥയുടെ വീട്ടിൽ നിന്നും ഫോൺ പേട്ട പൊലിസ് കണ്ടെത്തി. സിപിഎം - ഡിവൈഎഫ്ഐ പ്രവർത്തകരായിരുന്നു ആസിഫും ആരിഫും. 

ഡിവൈഎഫ്ഐ ശാസ്തമഗംലം ലോക്കൽ കമ്മിറ്റി അംഗമായിരുന്നു ആരിഫ്. സിപിഎമ്മിൽ നിന്നും പുറത്താക്കിയ ശേഷം രണ്ടുപേരും സിപിഐയിലെ സജീവ പ്രവർത്തകരായി. മനുഷ്യ ചങ്ങലയില്‍ സിപിഐക്ക് വേണ്ടി ആരിഫ് പങ്കെടുക്കുന്ന ചിത്രങ്ങളും പുറത്തുവന്നു. എന്നാൽ ഗുണ്ടാബന്ധത്തിന്‍റെ പേരിൽ ഇരുവരെയും നേരത്തെ പുറത്താക്കിയിരുന്നുവെന്നാണ് സിപിഐ ജില്ലാ നേതൃത്വത്തിന്‍റെ വിശദീകരണം. മറ്റൊരു ഗുണ്ടാ സംഘത്തിലുള്ള നിധിനെയും കൂട്ടുകാരെയുമാണ് പാറ്റൂരില്‍വെച്ച് ആസിഫും ആരിഫും ചേർന്ന് ആക്രമിച്ചത്. ഈ കേസിൽ ഓം പ്രകാശ് എട്ടാം പ്രതിയാണ്. 

മെഡിക്കൽ കോളജിലെ പാർക്കിംഗ് ഗ്രൗണ്ടില്‍ ആംബുലൻസ് ഡ്രൈവർമാരെ ഭീഷണിപ്പെടുത്തിയ കേസിൽ പ്രതിയായ മറ്റൊരു ഗണ്ടാനേതാവ് പുത്തൻപാലം രാജേഷിനെയും കുറിച്ച് സൂചനയൊന്നുമില്ലെന്നാണ് പൊലീസ് പറയുന്നത്. പാറ്റൂരിൽ വെട്ടേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന നിധിനെ ജയിലിലേക്ക് മാറ്റി. പൊലീസ് ഉദ്യോഗസ്ഥരുടെ സാനിധ്യത്തിൽ നിധിനും ഗുണ്ടകളും ചേർന്ന് മർദ്ദിച്ച് മുദ്രപത്രങ്ങള്‍ ഒപ്പിട്ടുവാങ്ങിയെന്ന നെടുമങ്ങാട് സ്വദേശി രാഹുലിന്‍റെ പരാതിയിൽ മറ്റൊരു കേസ് കൂടി തമ്പാനൂർ പൊലീസെടുത്തിട്ടുണ്ട്.

click me!