വില്‍സണ്‍ വധം: കൊല നടത്തിയ ദിവസം പ്രതികള്‍ നെയ്യാറ്റിന്‍കരയില്‍ എത്തി, ദൃശ്യം പുറത്ത്

By Web TeamFirst Published Jan 12, 2020, 12:36 PM IST
Highlights

കൊലപാതകം നടത്തിയ ദിവസം പ്രതികള്‍ നെയ്യാറ്റിന്‍കരയില്‍ എത്തി നഗരത്തില്‍ ഒരു ബാഗ് ഉപേക്ഷിക്കുന്നതിന്‍റെ ദൃശ്യമാണ് പുറത്തുവന്നിരിക്കുന്നത്. 

തിരുവനന്തപുരം: കളയിക്കാവിളയിൽ എഎസ്ഐയെ വെടിവെച്ച് കൊന്ന കേസിലെ മുഖ്യപ്രതികളുടെ കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. കൊലപാതകം നടത്തിയ ദിവസം പ്രതികള്‍ നെയ്യാറ്റിന്‍കരയില്‍ എത്തി നഗരത്തില്‍ ഒരു ബാഗ് ഉപേക്ഷിക്കുന്നതിന്‍റെ ദൃശ്യമാണ് പുറത്തുവന്നിരിക്കുന്നത്. കേരള- തമിഴ്‍നാട് പൊലീസ് ദൃശ്യം പരിശോധിക്കുകയാണ്. അതേസമയം മുഖ്യപ്രതികളിലൊരാളായ തൗഫീക്കുമായി അടുത്ത ബന്ധമുള്ള രണ്ടുപേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇഞ്ചിവിള സ്വദേശികളായ താസിം 31, സിദ്ധിക് 22 എന്നിവരെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്.

കൊലപാതകത്തിന് മുമ്പ് തൗഫീക്ക് ഇവര്‍ രണ്ടുപേരുമായി നിരന്തരം ഫോണില്‍ വിളിച്ചതായി കണ്ടെത്തിയിട്ടുണ്ട്. കൊലയ്ക്ക് മുമ്പ് കളിയിക്കാവിളയിലെത്തിയ തൗഫീക്കിന് വേണ്ട സൗകര്യങ്ങൾ ഇരുവരും നൽകിയെന്നും പൊലീസ് വ്യക്തമാക്കുന്നു. തൗഫീക്കും അബ്ദുള്‍ ഷെമീമും ഉൾപ്പെട്ട തീവ്രവാദ സ്വഭാവമുള്ള സംഘടനയുമായി ഇവർക്ക് ബന്ധമുണ്ടോയെന്നും സംശയിക്കുന്നുണ്ട്. നേരത്തെ തിരുവനന്തപുരം പൂന്തുറ സ്വദേശിയായ ഒരാളെയും പാലക്കാട് മേപ്പറമ്പ് സ്വദേശികളായ രണ്ടു പേരെയും തമിഴ്‍നാട് ക്യൂബ്രാഞ്ച് പിടികൂടിയിരുന്നു. അതേസമയം പ്രതികളെകുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് തമിഴ്നാട് പൊലീസ് ഏഴുലക്ഷം പാരിതോഷികം പ്രഖ്യാപിച്ചു. 

"

click me!