
കോട്ടയം: തനിക്കെതിരെ നടക്കുന്ന സൈബർ ആക്രമണത്തിൽ നിയമനടപടിയുമായി മുന്നോട്ട് പോകാൻ അച്ചു ഉമ്മൻ. പൊലീസിനും സൈബർ സെല്ലിനും വനിതാ കമ്മീഷനും അച്ചു ഉമ്മൻ പരാതി നൽകി. അച്ചു ഉമ്മന്റെ തൊഴിലുമായി ബന്ധപ്പെട്ട ചിത്രങ്ങളും ഒപ്പം തന്നെ മറ്റ് വ്യാജപ്രചരണങ്ങളും പുറത്തുവന്നിരുന്നു. തനിക്കെതിരെ നടന്ന സൈബർ അതിക്രമങ്ങളും ഫേസ്ബുക്ക് ലിങ്കുകൾ അടക്കമാണ് പരാതി. സെക്രട്ടറിയേറ്റിലെ മുൻ ഉദ്യോഗസ്ഥനെതിരെയാണ് പരാതി.
ജീവിച്ചിരിക്കുമ്പോൾ അച്ഛനെ വേട്ടയാടി, ഇപ്പോൾ മക്കളെ വേട്ടയാടുന്നു എന്ന് അച്ചു ഉമ്മൻ മുമ്പ് പ്രതികരിച്ചിരുന്നു. മുഖമില്ലാത്തവർക്കെതിരെ നിയമനടപടിക്കില്ല. ധൈര്യമുണ്ടെങ്കിൽ നേർക്കുനേർ ആരോപണം ഉന്നയിക്കട്ടെ. സൈബർ ആക്രമണം അഴിമതിയിൽ നിന്ന് ശ്രദ്ധ തിരിച്ചുവിടാനാണെന്നും അവര്‍ പറഞ്ഞു.
തനിക്കെതിരെ നടക്കുന്ന സൈബർ അധിക്ഷേപങ്ങൾക്കെതിരെ ഫേസ്ബുക്ക് കുറിപ്പിലൂടെയും അച്ചു ഉമ്മൻ പ്രതികരിച്ചിരുന്നു. സൈബർ പോരാളികൾ തന്റെ കരിയറുമായി ബന്ധപ്പെടുത്തി വ്യജപ്രചാരണങ്ങൾ നടത്തുന്നു എന്ന് അച്ചു കുറിപ്പിൽ പറഞ്ഞു. പിതാവിന്റെ പേര് ഉപയോഗിച്ച് ഒരു നേട്ടവും ഇന്നുവരെ ജീവിതത്തിൽ ഉണ്ടാക്കിയിട്ടില്ല. ഉമ്മൻചാണ്ടിയുടെ സൽപേരിന് കളങ്കം ഉണ്ടാക്കും വിധത്തിലുള്ള സൈബർ പ്രചാരണങ്ങൾ നിരാശാജനകമാണെന്നും അച്ചു ഉമ്മൻ കുറിച്ചു. തന്റെ ജോലിയിലും അതിനെ സമീപിക്കുന്ന സത്യസന്ധതയിലും ഞാൻ ഉറച്ചുനിൽക്കുന്നു എന്ന് കൂട്ടിച്ചേർത്താണ് അച്ചു ഉമ്മൻ കുറിപ്പ് അവസാനിപ്പിക്കുന്നത്.
വികസനമാണ് പ്രചാരണ വിഷയമെങ്കിലും സൈബറിടങ്ങളിൽ പുതുപ്പളളിപ്പോര് അങ്ങനയല്ല. സ്ഥാനാർത്ഥികളുടെ വ്യക്തി ജീവിതവും നടപ്പും സ്വത്തും അച്ഛന്‍റെ പ്രായവും പറഞ്ഞ് അധിക്ഷേപങ്ങളുടെ പേജുകളില്‍ പ്രചരിക്കുന്നു. ഏറ്റവുമൊടുവിൽ അച്ചു ഉമ്മനെതിരായ ആക്രമണമുണ്ടായി. മുഖ്യമന്ത്രിയുടെ മകൾ വീണക്കെതിരായ ആക്രമണങ്ങൾക്ക് പിന്നാലെയായിരുന്നു അച്ചു ഉമ്മനെതിരെ സൈബറാക്രമണം ഉണ്ടായത്.
ഫാഷൻ രംഗത്ത് പ്രവർത്തിക്കുന്ന അച്ചുവിന്‍റെ ചിത്രങ്ങൾ ചേർത്ത് ഇടത് സൈബർ ഹാൻഡിലുകളിലെ അധിക്ഷേപങ്ങൾക്കെതിരെ കഴിഞ്ഞ ദിവസവും അച്ചു ഉമ്മൻ പ്രതികരിച്ചിരുന്നു. പിതാവിന്‍റെ പേര് ഉപയോഗിച്ച് ഇതുവരെ ഒരു നേട്ടവും ഉണ്ടാക്കിയിട്ടില്ലെന്നും ചെയ്ത എല്ലാ കാര്യങ്ങളും സുതാര്യമെന്നും അച്ചു പറഞ്ഞു. ഉമ്മൻ ചാണ്ടിക്കെതിരായ സിപിഎം അധിക്ഷേപങ്ങളുടെ തുടർച്ചയാണിതെന്ന് യുഡിഎഫ് ആരോപിക്കുന്നു. സൈബർ പോരാളികളുടെ അതിരുവിടും പോസ്റ്റുകളെ ഇടത് സ്ഥാനാർത്ഥിയും തള്ളിയിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam