
തൃശ്ശൂർ: കുന്നംകുളം കസ്റ്റഡി മർദനത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ പൊലീസിനെതിരെ പരാതി പ്രളയം. പൊലീസ് മർദനങ്ങളിൽ സംസ്ഥാന വ്യാപകമായി പ്രതിഷേധിക്കാൻ ഒരുങ്ങി യൂത്ത് കോൺഗ്രസ്. തൃശ്ശൂർ പീച്ചി പൊലീസ് സ്റ്റേഷനിൽ ഹോട്ടലുടമ ഔസേപ്പിനെയും മകനെയും മർദിച്ച സംഭവത്തിൽ ഇന്ന് നടപടിയുണ്ടാകും.
വകുപ്പുതല അന്വേഷണം നടത്തുന്ന ദക്ഷിണമേഖല ഐജി ശ്യാം സുന്ദർ ഇന്ന് അന്വേഷണ റിപ്പോർട്ട് പരിശോധിച്ച് നടപടിയെടുക്കും. ഇവരെ മർദ്ദിച്ച എസ്ഐ രതീഷിനെതിരെ ഒരു വർഷം മുൻപ് അന്വേഷണം നടത്തിയിരുന്നെങ്കിലും നടപടി എടുത്തിരുന്നില്ല. ഇതിന് പിന്നാലെയാണ് മർദനത്തിന്‍റെ ദൃശ്യങ്ങൾ പുറത്ത് വന്നതും ഇവർക്കെതിരെ നടപടി ആവശ്യം ശക്തമായതും. ഇതോടെയാണ് വകുപ്പുതല അന്വേഷണ റിപ്പോർട്ട് പരിശോധിച്ച് നടപടി എടുക്കുന്നത്.
2023 മേയ് 24ന് തൃശൂർ പട്ടിക്കാട് ലാലീസ് ഹോട്ടൽ മാനേജരെയാണ് പീച്ചി എസ്‌ഐ ആയിരുന്ന പി എം രതീഷ് മർദിച്ചത്. ഹോട്ടൽ മാനേജർ കെ പി ഔസേപ്പിനേയും മകനേയുമാണ് എസ് ഐ മർദിച്ചത്. ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ ആൾ നൽകിയ വ്യാജ പരാതിക്ക് പിന്നാലെയായിരുന്നു മർദനം. സംഭവത്തില്‍ പരാതി നൽകാൻ ഔസേപ്പും ഡ്രൈവറും പൊലീസ് സ്റ്റേഷനില്‍ എത്തിയിരുന്നു. അപ്പോഴാണ് ചുമരുചാരി നിർത്തി മര്‍ദനം ഉണ്ടായത്. എസ്ഐ ഫ്‌ളാസ്‌ക് കൊണ്ട് തല്ലാൻ ശ്രമിച്ചെന്നും ശേഷം മുഖത്ത് അടിച്ചു. ഇത് ചോദിക്കാൻ ചെന്ന തന്റെ മകനേയും ലോക്കപ്പിലിട്ടുവെന്ന് ഔസേപ്പ് പറഞ്ഞിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam