
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട ഹൈക്കോടതി ഉത്തരവിനെതിരെ അതിജീവിത സമർപ്പിച്ച അപ്പീൽ വെള്ളിയാഴ്ച സുപ്രീം കോടതി പരിഗണിക്കും. വിചാരണ കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. വിചാരണ കോടതി മാറ്റണമെന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി സിംഗിൾ ബെഞ്ചാണ് തള്ളിയത്.
വിചാരണ കോടതി ജഡ്ജിയുമായും അവരുടെ ഭർത്താവുമായും എട്ടാം പ്രതിയായ ദിലീപിന് അടുത്ത ബന്ധമുണ്ടെന്നും പൊലീസിന് ലഭിച്ച വോയ്സ് ക്ലിപ്പുകളിൽ ഇത് സംബന്ധിച്ച തെളിവുകളുണ്ടെന്നും ആരോപിച്ചായിരുന്നു അതിജീവിത ഹർജി നൽകിയത്. ഹണി എം.വർഗീസ് വിചാരണ നടത്തിയാൽ തനിക്ക് നീതി ലഭിക്കില്ലെന്നും നീതിയുക്തവുമായ വിചാരണ ഉണ്ടാകില്ലെന്ന ആശങ്ക ഉണ്ടെന്നും അതിജീവിത കോടതിയിൽ വാദിച്ചിരുന്നു. നടിയുടെ ആവശ്യപ്രകാരം നടത്തിയ രഹസ്യ വിചാരണയ്ക്ക് ഒടുവിലാണ് കോടതി വിധി പ്രസ്താവിച്ചത്.
അതിനിടെ, നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യകേസിൽ സംവിധായകൻ ബൈജു കൊട്ടാരക്കര ഹൈക്കോടതിയിൽ നിരുപാധികം മാപ്പ് പറഞ്ഞു. നടി കേസിലെ വിചാരണ ജഡ്ജിക്കെതിരായ പരാമർശത്തിലാണ് ഹൈക്കോടതിയിൽ ഹാജരായി മാപ്പ് പറഞ്ഞത്. കോടതിമുറിയിൽ കേസ് പരിഗണിച്ചപ്പോൾ ബൈജു കൊട്ടാരക്കരയുടെ മൊബൈൽഫോൺ റിംഗ് ചെയ്തതിലും ജഡ്ജി നീരസം രേഖപ്പെടുത്തി.
നടി കേസിലെ വിചാരണ ജഡ്ജിയ്ക്ക് കഴിവില്ലെന്നും നീതിബോധം ഉള്ള ജഡ്ജിയാണെങ്കിൽ ഇറങ്ങിപ്പോകണമെന്നും ഒരു സ്വകാര്യ ചാനൽ ചർച്ചയിൽ പ്രതികരിച്ചതിനാണ് ഹൈക്കോടതി ബെജു കൊട്ടാരക്കരയ്ക്കെതിരെ സ്വമേധയാ കോടതിയലക്ഷ്യ കേസ് എടുത്തത്. കേസിൽ നേരിട്ട് ഹാജരാകാൻ ഹൈക്കോടതി രണ്ട് വട്ടം ആവശ്യപ്പെട്ടിട്ടും ബൈജു ഹാജരായില്ല. ഇതോടെ ഇന്നലെ ഹാജരായില്ലെങ്കിൽ മറ്റ് നടപടിയിലേക്ക് കടക്കുമെന്ന് കോടതി മുന്നറിയിപ്പ് നൽകിയിരുന്നു. പിന്നീട് കോടതിയിൽ ഹജരായ ബൈജു കൊട്ടാരക്കര മാപ്പ് അപേക്ഷിച്ചു. ജുഡീഷ്യറിയെ അപമാനിക്കാനോ, ജഡ്ജിയെ അപകീർത്തിപ്പെടുത്താനോ ശ്രമിച്ചിട്ടില്ലെന്നും കോടതിയെ അറിയിച്ചു. കേസിലെ തുടർന്നടപടികളിൽ നേരിട്ട് ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടെങ്കിലും ഈ ആവശ്യം തള്ളിയ കോടതി കേസ് ഈ മാസം 25 ലേക്ക് മാറ്റി.
നടിയെ ആക്രമിച്ച കേസ്: അതിജീവിതയ്ക്ക് തിരിച്ചടി, വിചാരണ കോടതി മാറ്റില്ല, ഹർജി ഹൈക്കോടതി തള്ളി
നടിയെ ആക്രമിച്ച കേസ്, വിചാരണ സമയബന്ധിതമായി പൂർത്തിയാക്കണം; ദിലീപിന്റെ ഹർജി സുപ്രീംകോടതിയിൽ
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam