
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ (Actress Assault case) വിചാരണ നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് പൊലീസ് സമർപ്പിച്ച ഹർജി എറണാകുളത്തെ പ്രത്യേക കോടതി ഇന്ന് പരിഗണിക്കും. സംവിധായകൻ ബാലചന്ദ്ര കുമാർ നടത്തിയ വെളിപ്പെടുത്തൽ അടിസ്ഥാനത്തിൽ നടൻ ദിലീപ് അടക്കമുള്ളവർക്കെതിരെ തുടരന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് പൊലീസ് കോടതിയെ സമീപിച്ചത്.
നടിയെ ആക്രമിച്ച പ്രതികൾ ചിത്രീകരിച്ച അപകീർത്തികരമായ ദൃശ്യങ്ങൾ ദിലീപിന്റെ കൈവശമുണ്ടെന്നായിരുന്നു ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തൽ. കൂടാതെ ഒന്നാം പ്രതിയായ സുനിൽ കുമാറുമായി ദിലീപിന് അടുത്ത ബന്ധമുണ്ടെന്നും ബാലചന്ദ്ര കുമാർ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ പറഞ്ഞിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രത്യേക സംഘം തുടർ അന്വേഷണത്തിന് നടപടികൾ തുടങ്ങിയത്. കേസിൽ ഫൈനൽ റിപ്പോർട്ട് സമർപ്പിക്കുന്നത് വരെ വിചാരണ നടപടികൾ നിർത്തണമെന്നും അപേക്ഷയിൽ പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.
വിചാരണക്കോടതിയുടെ നടപടികളിൽ പ്രതിഷേധിച്ച് സ്പെഷൽ പ്രോസിക്യൂട്ടർ കഴിഞ്ഞ ദിവസം രാജിവെച്ചിരുന്നു. വിചാരണ അന്തിമഘട്ടത്തിൽ എത്തിനിൽക്കുകയാണ് നടിയെ ആക്രമിച്ച കേസിൽ അസാധാരണ പ്രതിസന്ധി ഉണ്ടായിട്ടുള്ളത്. ഇത് രണ്ടാം തവണയാണ് നടിയെ ആക്രമിച്ച കേസിലെ പ്രോസിക്യൂട്ടർ രാജി വെക്കുന്നത്. വിചാരണ കോടതി നടപടിയിൽ പ്രതിഷേധിച്ചാണ് നേരത്തെയുണ്ടായിരുന്ന പ്രോസിക്യൂട്ടറും രാജി വെച്ചിരുന്നത്.
Also Read: നടിയെ ആക്രമിച്ച കേസില്‍ പ്രതിസന്ധി; സ്പെഷ്യൽ പ്രോസിക്യൂട്ടർ രാജിവെച്ചു
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam