
തിരുവനനന്തപുരം: സംസ്ഥാനത്തെ അതിഥി തൊഴിലാളികളുടെ (Migrant Workers) എണ്ണം സംസ്ഥാന ജനസംഖ്യയുടെ (Population) ആറിലൊന്നായി മാറുമെന്ന് പഠനം. എട്ടുവര്‍ഷത്തിനുള്ളില്‍ ഇത് സംഭവിക്കുമെന്നാണ് സംസ്ഥാന ആസൂത്രണ ബോര്‍ഡിന്‍റെ കീഴിലെ ഇവാല്വേഷന്‍ വിഭാഗത്തിന്‍റെ പഠനം പറയുന്നത്. 2030 ഓടെ കേരളത്തിലെ അതിഥി തൊഴിലാളികളുടെ എണ്ണം 60 ലക്ഷമായി ഉയരും. ആ സമയത്ത് കേരളത്തിലെ ജനസംഖ്യ 3.60 കോടിയായിരിക്കും എന്നാണ് കണകാക്കപ്പെടുന്നത്.
'അതിഥി തൊഴിലാളികളും അസംഘടിത തൊഴില്‍ മേഖലയും നഗരവത്കരണവും' എന്ന പഠനറിപ്പോര്‍ട്ടിലാണ് ഈ കണക്കുകള്‍ ഉള്ളത്. മികച്ച ശമ്പളവും സാമൂഹിക അന്തരീക്ഷവുമാണ് കേരളം മികച്ച തൊഴിലിടമായി അതിഥി തൊഴിലാളികള്‍ക്ക് അനുഭവപ്പെടുന്നത്. 2017-18 കാലത്തെ കണക്കുകള്‍ പ്രകാരം, കുടിയേറ്റക്കാരുടെ ശരാശരി എണ്ണം 2025ല്‍ 45.5 ലക്ഷം മുതല്‍ 47.9 ലക്ഷം വരെ ഇയരാം. ഇത് 2030 ആകുമ്പോള്‍ 55.9 ലക്ഷം മുതല്‍ 59.7 ലക്ഷം വരെയാകും, പഠനം പറയുന്നു.
എന്നാല്‍ തൊഴിലവസരങ്ങള്‍ കൂടിയാല്‍ അതിന് അനുസരിച്ച് ഈ സംഖ്യയും വര്‍ദ്ധിക്കും എന്നാണ് പഠനം പറയുന്നത്. കേരളത്തില്‍ കുടുംബമായി കഴിയുന്ന ഇതര സംസ്ഥാനക്കാര്‍ ഇപ്പോള്‍ 10.3 ലക്ഷത്തോളം വരും. ഇത് 2025ല്‍ 13.2 ലക്ഷമായും, 2030ല്‍ 15.2 ലക്ഷമായും വര്‍ദ്ധിക്കും. കുറഞ്ഞകാലത്തേക്ക് ഇവിടെ കുടിയേറി ജോലി ചെയ്യുന്നവരുടെ എണ്ണം 2025ല്‍ 34.4 ലക്ഷമായും, 2030ല്‍ 44 ലക്ഷമായും വര്‍ദ്ധിക്കും.
നിലവില്‍ ഏറ്റവും കൂടുതല്‍ അതിഥി തൊഴിലാളികള്‍ പണിയെടുക്കുന്നത് നിര്‍മ്മാണ മേഖലയിലാണ്. 17.5 ലക്ഷം പേര്‍ വരും. ഉത്പാദന മേഖലയില്‍ 6.3 ലക്ഷം പേര്‍ വരും. കാര്‍ഷിക അനുബന്ധ മേഖലയില്‍ മൂന്നുലക്ഷം പേരും, ഹോട്ടല്‍ ഭക്ഷണശാല മേഖലയില്‍ 1.7 ലക്ഷം പേരും പണിയെടുക്കുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam